ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ അഗാഡി സർക്കാർ നിലംപതിച്ചതിന് പിന്നാലെ നടന്ന അസംബ്ളി ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ചരിത്ര വിജയം. തമിഴ്നാട്ടിലും പശ്‌ചിമബംഗാളിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലും പാർട്ടി ജയിച്ചു.
മഹാരാഷ്‌ട്രയിൽ 28 വർഷമായി ബി.ജെ.പി കൈവശം വച്ച കസ്ബ പേഠ് മണ്ഡലത്തിൽ 10,915 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചാണ് കോൺഗ്രസിന്റെ രവീന്ദ്ര ധങ്കേക്കർ ചരിത്രമെഴുതിയത്. കോൺഗ്രസ്, എൻസിപി, ഉദ്ധവ് താക്കറെയുടെ ശിവസേന എന്നീ പാർട്ടികൾ ചേർന്ന മഹാഅഗാഡിയും ബി.ജെ.പിക്കൊപ്പം ചേർന്ന ഏകനാഥ് ഷിൻഡെയുടെ ശിവസേനയും നേരിട്ട് മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പാണിത്. അതേസമയം പൂനെയിലുള്ള ചിഞ്ച്‌വാഡിൽ ബി.ജെ.പിയുടെ അശ്വനി ലക്ഷ്‌മൺ 32845 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി. ബി.ജെ.പി എം.എൽ.എമാരുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പശ്ചിമ ബംഗാളിലെ സാഗർദിഗി മണ്ഡലത്തിൽ കോൺഗ്രസിന്റെ ബെയ്‌റോൺ ബിശ്വാസ് തൃണമൂൽ കോൺഗ്രസിന്റെ ദേബാശിഷ് ബാനർജിയെ 22986 വോട്ടിന് പരാജയപ്പെടുത്തി. സി.പി.എം സഹായത്തോടെയാണ് തൃണമൂൽ മണ്ഡലത്തിൽ കോൺഗ്രസ് ജയിച്ചത്. തമിഴ്‌നാട്ടിലെ ഈറോഡിൽ കോൺഗ്രസിന്റെ ഇ.വി.കെ.എസ്. ഇളങ്കോവൻ എ. ഡി.എം.കെയുടെ കെ.എസ്. തെന്നരസുവിനെ പരാജയപ്പെടുത്തി. ഇളങ്കോവന്റെ മകൻ തിരുമഹൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
അരുണാചൽ പ്രദേശിലെ സിറ്റിംഗ് സീറ്റായ ലൂമ്‌ലയിൽ ബി.ജെ.പിയുടെ മെയ്റൽ ബോൺ സൈ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജാർഖണ്ഡിൽ കോൺഗ്രസ് മുൻ എം.എൽ.എ മമതാ ദേവി കുറ്റാരോപിതയായതിനെ തുടർന്ന് രാജിവച്ച ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എയിലെ എ.ജെ.എസ്.യുവിന്റെ സുനിതാ ചൗധരി ജയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |