ന്യൂഡൽഹി: നാഗാലാൻഡ് സംസ്ഥാനം രൂപീകരിച്ച് 60 വർഷത്തിന് ശേഷം ആദ്യമായി നിയമസഭയിൽ വനിതാ സാന്നിധ്യം. ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ (എൻ.ഡി.പി.പി) സൽഹൂതുനൂ ക്രൂസെയും ഹെകാനി ജഖാലുവുമാണ് തിരഞ്ഞെടുപ്പിൽ വിജയിച്ച് ചരിത്രം കുറിച്ചത്.
ദിമാപൂർ-3 മണ്ഡലത്തിൽ ലോക് ജനശക്തി പാർട്ടിയുടെ അഷെറ്റോ ഷിമോമിയെ 1,536 വോട്ടിന് പരാജയപ്പെടുത്തിയ ജഖാലു ഡൽഹി സർവകലാശാല അദ്ധ്യാപികയാണ്. ഡൽഹിയിൽ നിന്നാണ് ബിരുദാനന്തര ബിരുദവും നേടിയത്. 2018-ലെ നാരി ശക്തി പുരസ്കാര ജേതാവായ ജഖാലു യുവാക്കൾക്ക് ഉപജീവനമാർഗം ഉറപ്പാക്കാനും സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുമെന്നും ന്യൂനപക്ഷങ്ങൾ താമസിക്കുന്ന പ്രദേശങ്ങളുടെ വികസനത്തിന് ഊന്നൽ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.
പടിഞ്ഞാറൻ അംഗമി മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർത്ഥിയായ കെനീഴഖോ നഖ്രോയെ ഏഴ് വോട്ടിന് പരാജയപ്പെടുത്തിയ സൽഹൂതുനൂ ക്രൂസെ ഹോട്ടൽ ഉടമയാണ്. 24 വർഷമായി സന്നദ്ധ സംഘടനകളിലും പ്രവർത്തിക്കുന്നു. കോൺഗ്രസിന്റെ റോസി തോംസൺ, ബി.ജെ.പിയുടെ കഹുലി സേമ എന്നീ വനിതകളും മത്സരരംഗത്തുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |