ന്യൂ ഡൽഹി: ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം അക്രമ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ എം.പിമാരുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണസംഘം ഗവർണറുമായി കൂടിക്കാഴ്ച നടത്തി. എളമരം കരീം എം.പിയുടെ നേതൃത്വത്തിൽ സി.പി.എം, സി.പി.ഐ, കോൺഗ്രസ് പാർട്ടികളിലെ ഏഴ് എം.പിമാരും സി.പി.എം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എ.ഐ.സി.സി ജനറൽ സെക്രട്ടറി അജോയ് കുമാർ, പ്രതിപക്ഷ എം.എൽ.എമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഗവർണർ സത്യദേവ് നാരായൺ ആര്യയെ സന്ദർശിച്ചത്.
ബി.ജെ.പി-ആർ.എസ്.എസ് സംഘം പ്രതിപക്ഷ പാർട്ടി പ്രവർത്തകർക്കുനേരെ നടത്തുന്ന അക്രമ പരമ്പരയുടെ വിശദാംശങ്ങൾ അടങ്ങുന്ന നിവേദനം ഗവർണർക്ക് സമർപ്പിച്ചതായി എളമരം കരീം പറഞ്ഞു. ജനാധിപത്യം കാശാപ്പ് ചെയ്യപ്പെടുന്ന സ്ഥിതിയാണ് ഇന്ന് ത്രിപുരയിലുള്ളത്. ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭംഗം വരുത്തുന്നത് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാണ് എന്നതാണ് വിരോധാഭാസം. ഗുരുതരമായ ഈ സാഹചര്യത്തിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ഇടപെടണമെന്നും സംഘം ആവശ്യപ്പെട്ടു. നിലവിലെ സ്ഥിതിയെക്കുറിച്ചും എം.പിമാരുടെ സംഘത്തിനു നേരെ ഉണ്ടായ അതിക്രമത്തെക്കുറിച്ചും വിശദമായ ചർച്ച നടന്നു. വിഷയത്തിൽ ഇടപെടാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി എം.പിമാർ അറിയിച്ചു. അക്രമ സംഭവങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്നും എം.പിമാർ അറിയിച്ചു.
കഴിഞ്ഞ ദിവസം വസ്തുതാന്വേഷണത്തിനെത്തിയ എം,.പിമാർക്കെതിരെ ഒരു കൂട്ടം ആളുകൾ മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ബി.ജെ.പി ഗുണ്ടകളാണ് ആക്രമിച്ചതെന്നും പൊലീസ് ഇടപെട്ടില്ലെന്നും എളമരം കരീം പ്രതികരിച്ചിരുന്നു.
എം.പിമാർക്കെതിരായ അക്രമത്തിൽ മൂന്ന് പേർ അറസ്റ്റിൽ
ത്രിപുര സെപാഹിജാല ജില്ലയിൽ ഇടത്, കോൺഗ്രസ് എം.പിമാരുടെ സംഘത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ത്രിപുര പൊലീസ് അറിയിച്ചു. മറ്റുള്ളവരെ പിടികൂടാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാഷ്ട്രീയ നിറം നോക്കാതെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാൻ ഡൽഹിയിലുള്ള മുഖ്യമന്ത്രി മണിക് സാഹ ഡി.ജി.പി അമിതാഭ് രഞ്ജന് നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |