ന്യൂഡൽഹി: ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ സീരിയൽ കില്ലർ രവീന്ദർ കുമാറിനെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച് ഡൽഹി രോഹിണി കോടതി. മുപ്പതോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഇയാൾ.
2015ൽ ബിഗംപൂരിലാണ് ആറു വയസുകാരിയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഡൽഹി ലീഗൽ സർവീസ് അതോറിട്ടിയോട് കോടതി നിർദ്ദേശിച്ചു. തൂക്കുകയർ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. അപൂർവങ്ങളിൽ അപൂർവമായ സംഭവമല്ലെങ്കിലും കൊടുംക്രൂരതയാണ് നടന്നതെന്ന് കോടതി നിരീക്ഷിച്ചു.
പെരുമാറ്റം രാക്ഷസനെ പോലെ
പെൺകുട്ടികൾ എതിർക്കുമ്പോൾ രാക്ഷസനെ പോലെയാണ് രവീന്ദർ കുമാർ പെരുമാറിയതെന്ന് കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിശോധിക്കുമ്പോൾ അത് വ്യക്തമാകുന്നു. മനുഷ്യത്വവും ദയയും ഇല്ലാത്തയാളാണ് പ്രതി. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. ഇത്തരം കുറ്റവാളികൾക്ക് ഒരു തരത്തിലുള്ള സഹതാപവും ലഭിക്കില്ലെന്ന സന്ദേശം നൽകാനാണ് ജീവപര്യന്തം കഠിനതടവ് നൽകുന്നതെന്നും കോടതി പറഞ്ഞു.
ഉത്തർപ്രദേശിലെ കാസ്‌ഗഞ്ച് സ്വദേശിയാണ് 31കാരനായ രവീന്ദർ കുമാർ. 2015ൽ സംശയത്തിന്റെ പേരിൽ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെയാണ് ഇയാളുടെ ക്രൂരത പുറംലോകമറിഞ്ഞത്. മുപ്പതോളം പെൺകുട്ടികളെ പീഡിപ്പിച്ച് കൊന്നതായി രവീന്ദർ കുമാർ കുറ്റസമ്മതം നടത്തി. 2008-2015 കാലഘട്ടത്തിലാണ് കുറ്റകൃത്യങ്ങൾ ഏറെയും ചെയ്തത്. കൂടുതലും ഡൽഹിയിലെയും പടിഞ്ഞാറൻ യു.പിയിലെയും പെൺകുട്ടികളാണ് ഇരകളായത്. സ്വകാര്യ ട്രാൻസ്‌പോർട്ട് കമ്പനിയിൽ ക്ലീനറായിരുന്നു രവീന്ദർ കുമാർ. പല തരത്തിലുള്ള ലഹരി വസ്തുക്കൾ ഇയാൾ ഉപയോഗിച്ചിരുന്നു. കുട്ടികളെ മധുരപലഹാരങ്ങൾ നൽകി പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുന്നതായിരുന്നു രീതി. പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികളെയാണ് പ്രതി കണ്ടെത്തിയിരുന്നത്.
പതിനേഴാം വയസിലാണ് രവീന്ദർ കുമാർ ആദ്യ കുറ്രകൃത്യം ചെയ്യുന്നത്. മെട്രോ നിർമ്മാണ സൈറ്റിലെ തൊഴിലാളിയുടെ മകളെ മാനഭംഗപ്പെടുത്തി കൊന്നു. എന്നാൽ, ആ കേസിൽ പിടിക്കപ്പെടാതെ വന്ന ആത്മവിശ്വാസത്തിൽ കൊലപാതക പരമ്പര തന്നെ നടത്തി. പീഡന വിവരം പുറത്തുപറയുമെന്ന് ബോധ്യപ്പെട്ടാൽ കൊലപ്പെടുത്തും. മൃതദേഹത്തെയും ഇയാൾ വെറുതെവിട്ടിരുന്നില്ലെന്ന് പൊലീസ് പറയുന്നു. സംഭവം പുറത്തു പറയില്ലെന്ന് കരഞ്ഞുപറഞ്ഞ ചില കുട്ടികളെ ഇയാൾ വെറുതെ വിട്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |