ബംഗളൂരു: കർണാടകയിൽ 10 ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ലോകായുക്ത റെയ്‌ഡ്.
41 ഇടങ്ങളിൽ നിന്നായി 24 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്തു.
അനധികൃത സ്വത്തുസമ്പാദനം, കൈക്കൂലി തുടങ്ങിയ ആരോപണങ്ങളുയർന്ന ഉദ്യോഗസ്ഥരുടെ സംസ്ഥാനത്തുടനീളമുള്ള വസതികളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. ചില ഉദ്യോഗസ്ഥരിൽ നിന്ന് ഏതാനും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ തുടങ്ങിയ റെയ്ഡ് രാത്രിയോടെയാണ് അവസാനിച്ചത്.
റെയ്ഡ് നടത്തിയ ഭൂരിഭാഗം പേരുടെ പക്കലും ഒന്നിലധികം വീടുകളും ഏക്കറുകണക്കിന് കൃഷിയിടങ്ങളുമുണ്ടെന്നാണ് കണ്ടെത്തൽ. കണക്കിൽ പെടാത്ത സ്വത്ത് കണ്ടുകെട്ടും. റെയ്ഡ് തുടരാൻ സാദ്ധ്യതയുണ്ട്. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ഡിസംബർ അഞ്ചിനും സംസ്ഥാനത്തെ വിവിധഭാഗങ്ങളിൽ ലോകായുക്ത റെയ്ഡ് നടത്തിയിരുന്നു. ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുടെ അടുത്ത ബന്ധുവിന്റെ വീടുകളിലടക്കമാണ് അന്ന് റെയ്ഡ് നടന്നത്. കോടിക്കണക്കിന് രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തുകയുംചെയ്തു.
തുമകൂരുവിലെ കർണാടക റൂറൽ ഇൻഫ്രാസ്‌ട്രെക്ചർ ഡെവലപ്‌മെന്റ് ലിമിറ്റഡ് ഉദ്യോഗസ്ഥൻ ഹനുമന്തരായപ്പ, മാണ്ഡ്യയിലെ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ ഹർഷ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് റെയ്‌ഡ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |