മുംബയ്: മുംബയ് നോർത്ത് സെൻട്രൽ മണ്ഡലത്തിൽ സിറ്റിംഗ് എം.പിയും അന്തരിച്ച ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്റെ മകളുമായ പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബി.ജെ.പി. പകരം മുൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഉജ്ജ്വൽ ഡിയോറാവോ നികത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. മുംബയ് ഭീകരാക്രമണ കേസിൽ ഉൾപ്പെടെ സർക്കാരിനെ പ്രതിനിധീകരിച്ച പ്രമുഖ അഭിഭാഷകനാണ് നികം. പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ പ്രസിഡന്റായിരുന്ന പൂനം 2014 മുതൽ മുംബയ് നോർത്ത് എം.പിയാണ്.
പ്രമോദ് മഹാജൻ വധക്കേസിലെ അഭിഭാഷകനും ഉജ്ജ്വൽ നികമായിരുന്നു. 2016ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ ജൾഗാവിൽ സ്ഥാനാർത്ഥിയാക്കാൻ നീക്കമുണ്ടായിരുന്നതായാണ് റിപ്പോർട്ട്.
ഭരണവിരുദ്ധ വികാരമുണ്ടെന്ന സർവേകളുടെ അടിസ്ഥാനത്തിലാണ് പൂനം മഹാജന് ബി.ജെ.പി. സീറ്റ് നിഷേധിച്ചതെന്നാണ് റിപ്പോർട്ട്. മുംബയ് ബി.ജെ.പി. അദ്ധ്യക്ഷൻ അശിഷ് ഷെലാറിനേയും ബോളിവുഡ് നടി മാധുരി ദീക്ഷിതിനെയും മുംബയ് നോർത്ത് സെൻട്രൽ മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നു.
സിറ്റിംഗ് എം.പിയായിരുന്ന പ്രിയ ദത്തിനെ പരാജയപ്പെടുത്തിയാണ് പൂനം മഹാജാൻ 2014ൽ മണ്ഡലം പിടിച്ചെടുത്തത്. 2019ലും പൂനം ഇവരെ പരാജയപ്പെടുത്തി. ധാരാവി എം.എൽ.എ വർഷ ഗൈക്‌വാദാണ് കോൺഗ്രസ് സ്ഥാനാർത്ഥി. അഞ്ചാം ഘട്ടത്തിൽ മേയ് 20നാണ് മണ്ഡലത്തിൽ വോട്ടെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |