റായ്ബറേലി : റായ്ബറേലിയിലെ കോൺഗ്രസ് പ്രവർത്തകരിൽ ആവേശം നിറച്ചാണ് രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചത്. ചാർട്ടേഡ് വിമാനത്തിലാണ് രാഹുൽ റായ്ബറേലിയിൽ എത്തിയത്. കോൺഗ്രസ്, സമാജ് വാദി പ്രവർത്തകർ അണിചേർന്ന കൂറ്റൻ റോഡ്ഷോ നടത്തിയായിരുന്നു പത്രികാ സമർപ്പണം.
അമ്മ സോണിയാ ഗാന്ധി, സഹോദരി പ്രിയങ്കാ ഗാന്ധി, സഹോദരീ ഭർത്താവ് റോബർട്ട് വാദ്ര എന്നിവർ ഒപ്പമുണ്ടായിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, മുതിർന്ന നേതാവ് അശോക് ഗെഹ്ലോട്ട് എന്നിവരും എത്തി. ഭാരത് ജോഡോ യാത്രയ്ക്ക് ധരിച്ചപോലുള്ള വെള്ള ടീഷർട്ടും കറുത്ത പാന്റ്സുമായിരുന്നു രാഹുലിന്റെ വേഷം. റോഡ് ഷോയ്‌ക്കിടെ ബി.ജെ.പി പ്രവർത്തകർ 'രാഹുൽ ഗാന്ധി ഗോ ബാക്ക്' മുദ്രാവാക്യം മുഴക്കി. പൊലീസ് ഇവരെ നീക്കി.
വൈകാരിക മുഹൂർത്തമെന്ന് രാഹുൽ
റായ്ബറേലിയിലെ പത്രികാ സമർപ്പണം വൈകാരിക മുഹൂർത്തമായിരുന്നുവെന്ന് രാഹുൽ എക്സിൽ കുറിച്ചു. 20 വർഷം അവിടെ പ്രവർത്തിച്ച അമ്മ സോണിയ ഗാന്ധി, കുടുംബത്തിന്റെ കർമ്മഭൂമിയുടെ ചുമതല തന്നെ ഏൽപ്പിച്ചു. അമേഠിയും റായ്ബറേലിയും തന്റെ കുടുംബമാണെന്നും പറഞ്ഞു.
പരിഹസിച്ചും തിരിച്ചടിച്ചും വാക്പോര്
രാഹുൽ അമേഠി കൈവിട്ട് റായ്ബറേലിയിൽ സ്ഥാനാർത്ഥിയായതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹസിച്ചു. ബി.ജെ.പിക്കെതിരെ കോൺഗ്രസ് പ്രവർത്തകർക്ക് ഊർജ്ജം പകരാൻ രാഹുൽ ഉപയോഗിക്കുന്ന 'ഡരോ മത്' (പേടിക്കരുത്) പ്രയോഗം മോദി തിരിച്ചു പ്രയോഗിച്ചു. ഇങ്ങനെ പേടിക്കരുതെന്നും, ഓടിയൊളിക്കരുതെന്നും ബംഗാളിലെ റാലിയിൽ മോദി പറഞ്ഞു. വയനാട്ടിലെയും അമേഠിയിലെയും തോൽവി ഭയന്നാണ് രാജകുമാരൻ ഒളിച്ചോടിയതെന്നും പരിഹസിച്ചു.
സ്മൃതി ഇറാനി : രാഹുലിന് ബെസ്റ്റ് വിഷസ്. രാഹുൽ റായ്ബറേലിയിലേക്ക് പോയത് അമേഠിയിലെ ജനങ്ങളുടെ വിജയം.
മല്ലികാർജ്ജുൻ ഖാർഗെ - വാരാണസിയിലേക്ക് ഓടിപോയത് മോദിയാണ്. മറ്റെവിടെയും ജയിക്കുമെന്ന് മോദിക്ക് വിശ്വാസമില്ല.
ആനിരാജ - മറ്റൊരു മണ്ഡലത്തിൽ മത്സരിക്കുമെന്ന് രാഹുലിന് വയനാട്ടിലെ വോട്ടർമാരോട് പറയാമായിരുന്നു. വോട്ടർമാരോട് ചെയ്തത് നീതികേട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |