ന്യൂഡൽഹി: ലൈംഗികാരോപണ കേസിലെ പൊലീസ് അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് പശ്‌ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ് രാജ്ഭവൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി. കേരളത്തിലുള്ള ഗവർണർ കത്തിലൂടെയാണ് നിർദ്ദേശം നൽകിയത്. അതേസമയം രാജ്ഭവന്റെ നിസഹകരണം രാഷ്‌ട്രപതിയെ അറിയിക്കാനൊരുങ്ങുകയാണ് മമതാ ബാനർജി സർക്കാർ.
ഗവർണർക്ക് ക്രിമിനൽ നടപടികളിൽ നിന്നുള്ള പരിരക്ഷ ചൂണ്ടിക്കാട്ടിയാണ് കേസിൽ പൊലീസിന്റെ ആശയവിനിമയം അവഗണിക്കാൻ ആനന്ദബോസ് നിർദ്ദേശിച്ചത്. പരാതി സംബന്ധിച്ച് പൊലീസ് രാജ്ഭവൻ ജീവനക്കാരെ ചോദ്യം ചെയ്യുമെന്നും സി.സിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടെന്നും മാദ്ധ്യമങ്ങളിൽ നിന്ന് അറിഞ്ഞതായി കത്തിൽ പറയുന്നു. ഭരണഘടനയുടെ 361(2),(3 വകുപ്പുകൾ പ്രകാരം ഗവർണർക്ക് പരിരക്ഷയുള്ളതിനാൽ പൊലീസിന് അന്വേഷണവും തെളിവു ശേഖരിക്കലും നടത്താനാകില്ല. കോടതിയിൽ ക്രിമിനൽ നടപടിയെടുക്കാനുമാകില്ല. ഇത് അവഗണിച്ചുള്ള പൊലീസ് അന്വേഷണം ഭരണഘടനയെ അവഹേളിക്കലാണ്. താത്‌ക്കാലിക, സ്ഥിര ജീവനക്കാർ പൊലീസ് അറിയിപ്പുകൾ അവഗണിക്കണമെന്നും അവയോട് ഓൺലൈനായോ, നേരിട്ടോ, ഫോണിലൂടെയോ പ്രതികരിക്കരുതെന്നും കത്തിൽ പറയുന്നു.
ഡെപ്യൂട്ടി കമ്മീഷണർ (സെൻട്രൽ) ഇന്ദിരാ മുഖർജിയുടെ നേതൃത്വത്തിലുള്ള എട്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) മൂന്ന് രാജ്‌ഭവൻ ജീവനക്കാർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ടു. രാജ്‌ഭവൻ പ്രതികരിക്കാത്തതിനാൽ ഇന്ന് വീണ്ടും നോട്ടീസ് നൽകും. സംസ്ഥാന സർക്കാരാണ് എസ്.ഐ.ടി രൂപീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |