ചൊവ്വാഴ്ച കടപ്പയിൽ താപനില 47 ഡിഗ്രി സെൽഷ്യസായി കുതിച്ചുയർന്നു. ഈ വേനലിൽ ആന്ധ്രയിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ചൂട്. എന്നാൽ ബുധനാഴ്ച പുലർച്ചെ ഇടിവെട്ടി മഴ പെയ്തു. ഇവിടത്തെ രാഷ്ട്രീയ കാലാവസ്ഥയും ഇതുപോലെയാണ്.
കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വൈ.എസ്.ആറിന്റെ കോട്ടയായിരുന്നു കടപ്പ. പിന്നീട് വൈ.എസ്.ആറിന്റെ മകൻ ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസിന്റെ ശക്തികേന്ദ്രമായി മാറി. ജഗനൊപ്പം അമ്മ വിജയമ്മയും സഹോദരി വൈ.എസ്.ശർമ്മിളയും കൂടി അണിനിരന്നതോടെ മണ്ഡലം ഭദ്രമായി. വൈ.എസ്.ആറിനെ ഇവിടത്തുകാർ അത്രമേൽ ഇഷ്ടപ്പെടുന്നതു കൊണ്ടാണ് അദ്ദേഹത്തിന്റെ മരണം ശേഷം 2010ൽ കടപ്പയുടെ പേര് വൈ.എസ്.ആർ.കടപ്പയെന്നാക്കിയത്.
മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങളെല്ലാം നിലവിൽ വൈ.എസ്.ആർ.സി.പിക്ക് സ്വന്തം. എന്നാൽ ഇക്കുറി കളിമാറിയേക്കും. വൈ.എസ്.വിവേകാനന്ദ റെഡ്ഡിയുടെ മരണത്തിൽ സിറ്റിംഗ് എം.പിയും വൈ.എസ്.ആർ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ അവിനാശ് റെഡ്ഡിക്ക് പങ്കുണ്ടെന്ന് സി.ബി.ഐ സംശയിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അവിനാശിന്റെ പിതാവ് ഭാസ്കർ റെഡ്ഡി സി.ബി.ഐ കസ്റ്റഡിയിലാണ്. സംഭവത്തിൽ ജഗന്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കാനൊരുങ്ങുകയാണ് സി.ബി.ഐ. ഭാസ്‌കർ റെഡ്ഡിയുടെ സഹോദരി പുത്രിയാണ് ജഗന്റെ ഭാര്യ ഭാരതി.
കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2019 മാർച്ചിലാണ് വിവേകാനന്ദ റെഡ്ഡിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയ സ്തംഭനമാണ് മരണകാരണം എന്നായിരുന്നു ആദ്യവിവരം. എന്നാൽ മകൾ സുനിതാ റെഡ്ഡി ഹൈക്കോടതിയെ സമീപിച്ചതോടെ സി.ബി.ഐ അന്വേഷണം ആരംഭിക്കുകയും കൊലപാതകമാണെന്ന് കണ്ടെത്തുകയും ചെയ്തു.
വൈ.എസ്.ആർ കോൺഗ്രസ് വിട്ട് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ്.ശർമ്മിള കോൺഗ്രസിലെത്തിയതോടെ കടപ്പയിൽ വീണ്ടും ട്വിസ്റ്റുണ്ടായി. ജഗൻ കടപ്പ എം.പി സ്ഥാനം വിട്ട് പുലിവെന്തുല നിയമസഭ സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ കടപ്പയിൽ ശർമ്മിളയേയോ അമ്മ വിജയമ്മയേയോ സ്ഥാനാർത്ഥിയാക്കണമെന്ന് വിവേകാനന്ദ റെഡ്ഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് നിരസിച്ച് ഭാര്യയുടെ ബന്ധുവായ അവിനാശിനെ ജഗൻ സ്ഥാനാർത്ഥിയാക്കി. അപ്പോഴൊന്നും പരസ്യമായി എതിർപ്പു പ്രകടിപ്പാക്കാത്ത ശർമ്മിള ഇപ്പോൾ രണ്ടും കൽപ്പിച്ചാണ് സഹോദരനെതിരെ കടപ്പയിൽ മത്സരിത്തിനിറങ്ങിയിരിക്കുന്നത്.
വിവേകാനന്ദ റെഡ്ഡി കൊലക്കേസിൽ അവിനാശ് റെഡ്ഡിക്കും അച്ഛൻ ഭാസ്‌കർ റെഡ്ഡിക്കുമെതിരെ ശർമ്മിള സി.ബി.ഐക്ക് നിർണായക മൊഴി നൽകിയിട്ടുണ്ട്.
2014ൽ 1,90,323 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അവിനാശ്റെഡ്ഡി വിജയിച്ചത്. 2019ൽ ഭൂരിപക്ഷം 3,80,726 ആയി വർദ്ധിച്ചു. രണ്ടു തവണയും ടി.ഡി.പിയായിരുന്നു പ്രധാന എതിരാളിയെങ്കിൽ ഇത്തവണ നേരിടേണ്ടത് വൈ.എസ്.ശർമ്മിളയെന്ന ശക്തയെയാണ്. തനിക്കു നേരെയുയർന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് അവിനാശിന്റെ വാദം.
കടപ്പനഗരത്തിലെ പ്രധാന ജംഗ്ഷനായ സെവൻ റോഡ്സ് സ്ക്വയറിൽ സ്ഥാപിച്ചിരിക്കുന്നത് ആന്ധ്രയിലെ ആദ്യമുഖ്യമന്ത്രിയും സ്വതന്ത്ര്യസമര നേതാവുമായ ടി.പ്രകാശത്തിന്റെ ശില്പമാണ്. മറ്റ് രാഷ്ട്രീയ നേതാക്കളുടെ പ്രതിമകളെല്ലാം തിരഞ്ഞെടുപ്പ് പ്രമാണിച്ച് വെള്ളത്തുണികൊണ്ട് മൂടിക്കെട്ടിയിട്ടുണ്ട്. പ്രകാശത്തിന്റേത് മൂടിയിട്ടില്ല. കാരണം ചോദിച്ചപ്പോൾ ശ്രീനിവാസ് എന്ന ചെറുപ്പക്കാരന്റെ മാസ് മറുപടി ''അദ്ദേഹം ഭരിച്ചത് നാടിനു വേണ്ടിയായിരുന്നു. കുടുംബത്തനു വേണ്ടിയായിരുന്നില്ല...""
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |