ന്യൂഡൽഹി: ഉത്തർപ്രദേശിലെ വാരാണസി ലോക്‌സഭാ സീറ്റിൽ മൂന്നാം ജയം ലക്ഷ്യമിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം ശക്തിപ്രകടനമാക്കി ബി.ജെ.പി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരെക്കൂടാതെ 25 എൻ.ഡി.എ കക്ഷിനേതാക്കളും പത്രികാ സമർപ്പണ ചടങ്ങിൽ പങ്കെടുത്തു. ഏഴാമത്തെയും അവസാനത്തെയും ഘട്ടമായ ജൂൺ ഒന്നിനാണ് വാരാണസിയിൽ വോട്ടെടുപ്പ്.
പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി, രാവിലെ ഒമ്പതിന് ഗംഗാ തീരത്തെ ദശാശ്വമേധ ഘട്ടിലും കാലഭൈരവ ക്ഷേത്രത്തിലും മോദി പ്രാർത്ഥിച്ചു. ഗംഗാ സപ്തമി ദിനമായിരുന്നതിനാൽ
നദിക്കരയിൽ ആരതിയും ഉഴിഞ്ഞു. 11.45ഓടെ നീല ജാക്കറ്റും ഫുൾസ്ലീവ് വെള്ള കുർത്തയും ധരിച്ച മോദി വാരാണസി ജില്ലാ മജിസ്‌ട്രേട്ട് ഓഫീസിലെത്തി. അയോദ്ധ്യ രാമക്ഷേത്ര തറക്കല്ലിടലിനും രാം ലല്ലയുടെ പ്രതിഷ്ഠയ്ക്കും മുഹൂർത്തം കുറിച്ച ഗണേശ്വർ ശാസ്ത്രി ദ്രാവിഡ്, ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ള ബിസിനസ് പ്രമുഖനും ബി.ജെ.പി പ്രവർത്തകനുമായ ലാൽചന്ദ് കുശ്‌വാഹ, ബി.ജെ.പി ജില്ലാ യൂണിറ്റ് ജനറൽ സെക്രട്ടറിയും ദളിത് നേതാവുമായ സഞ്ജയ് സോങ്കർ,
സേവാപുരിയിൽ നിന്നുള്ള ബൈജ്‌നാഥ് പട്ടേൽ എന്നിവരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിയെ അനുഗമിച്ചു.
കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, ഹർദീപ് സിംഗ് പുരി എന്നിവർക്ക് പുറമെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്‌മ, ടി.ഡി.പി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു, ലോക് ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (അജിത് പവാർ വിഭാഗം) നേതാവ് പ്രഫുൽ പട്ടേൽ, ജനസേനാ പാർട്ടി അദ്ധ്യക്ഷൻ പവൻ കല്യാൺ, ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിതൻ റാം മാഞ്ചി, തമിഴ് മാനില കോൺഗ്രസ് അദ്ധ്യക്ഷൻ ജി.കെ. വാസൻ, പട്ടാളി മക്കൾ പാർട്ടി (പി.എം.കെ) പ്രസിഡന്റ് ഡോ.അൻപുമണി രാംദാസ് തുടങ്ങിയ നേതാക്കളും ചടങ്ങിനെത്തി.
ഭൂരിപക്ഷം കൂട്ടാൻ ബി.ജെ.പി
2014, 2019 തിരഞ്ഞെടുപ്പുകളിലേതിനെക്കാൾ വൻ ഭൂരിപക്ഷത്തിൽ ഇക്കുറി മോദിക്ക് ജയമൊരുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. കോൺഗ്രസിന്റെ അജയ് റായിയാണ് മുഖ്യ എതിരാളി. മൂന്നാം തവണയാണ് അജയ് റായ് വാരാണസിയിൽ മോദിയെ നേരിടുന്നത്.
2019ൽ 6,74,664 വോട്ടിന്റെയും 2014-ൽ മൂന്നുലക്ഷത്തിൽ പരം വോട്ടിന്റെയും ഭൂരിപക്ഷത്തിനാണ് മോദി ജയിച്ചത്. 2014ൽഅരവിന്ദ് കേജ്‌രിവാളായിരുന്നു പ്രധാന എതിരാളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |