ന്യൂഡൽഹി: അടിച്ചേൽപ്പിക്കുന്ന സാമ്രാജ്യശക്തി എന്ന നിലയിൽ നിന്ന് ഇന്ത്യൻ കോടതികൾ ജനാധിപത്യ സംവാദത്തിനുള്ള ഇടമായി മാറിയെന്ന് ബ്രസീലിലെ ജെ 20 ഉച്ചകോടിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ജഡ്ജിമാർ രാജകുമാരന്മാരോ പരമാധികാരികളോ അല്ല. സേവനദാതാക്കളാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. വിധികൾ സുതാര്യമായിരിക്കണം. നിയമവിദ്യാഭ്യാസം ഉള്ളവർക്കും ഇല്ലാത്തവർക്കും മനസിലാകണം. സാങ്കേതികവിദ്യയുടെ വളർച്ച ജുഡിഷ്യറിയിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ഇന്ത്യൻ സുപ്രീംകോടതിയിൽ ഇതുവരെ ഒന്നരലക്ഷത്തോളം കേസുകളുടെ ഇ-ഫയലിംഗ് നടന്നു. കേസ് മാനേജ്മെന്റിന് ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്‌റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്. വെർച്വൽ വാദംകേൾക്കൽ ഏർപ്പെടുത്തിയതിലൂടെ അംഗപരിമിതർക്ക് അടക്കം തങ്ങളുടെ ഭാഗം സുപ്രീംകോടതിയോട് നേരിട്ട് പറയാൻ അവസരമൊരുങ്ങി. ഏഴരലക്ഷത്തോളം കേസുകളാണ് വീഡിയോ കോൺഫറൻസ് മുഖേന പരിഗണിച്ചതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജി 20 രാജ്യങ്ങളിലെ പരമോന്നത കോടതി ചീഫ് ജസ്റ്റിസുമാരാണ് ജെ 20 ഉച്ചകോടിയിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |