ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിത ഹിന്ദു നേതാവായിരുന്നുവെന്നും അവരുടെ മരണശേഷം അണ്ണാ ഡി.എം.കെ ഹിന്ദുത്വം മറന്നുവെന്നുമുള്ള ബി.ജെ.പി തമിഴ്നാട് പ്രസിഡന്റ് കെ.അണ്ണാമലൈയുടെ പരാമർശങ്ങൾ രാഷ്ട്രീയ വിവാദമായി. അണ്ണാ ഡി.എം.കെ നേതാക്കൾക്കൊപ്പം ജയലളിതയുടെ തോഴി ശശികലയും അണ്ണാമലൈയ്ക്കെതിരെ രംഗത്തെത്തി. അന്തരിച്ച മുഖ്യമന്ത്രിയെക്കുറിച്ചുള്ള അണ്ണാമലൈയുടെ അറിവില്ലായ്മയും തെറ്റിദ്ധാരണയുമാണ് പരാമർശം വ്യക്തമാക്കുന്നതെന്ന് അണ്ണാ ഡി.എം.കെ സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജയലളിതയെ ഹിന്ദുവായി മാത്രം ചിത്രീകരിക്കാനും തമിഴ്നാട്ടിലെ തന്റെ സ്വന്തം രാഷ്ട്രീയ നേട്ടത്തിനും പ്രശസ്തിക്കും വേണ്ടി ജയലളിതയുടെ പ്രശസ്തിക്ക് കളങ്കം വരുത്താനും അണ്ണാമലൈ ശ്രമിക്കുന്നതായി മുൻ മന്ത്രിയും മുതിർന്ന നേതാവുമായി ഡി. ജയകുമാർ വിമർശിച്ചു.
'എല്ലാ മതങ്ങളിലെയും ആളുകളെ സംരക്ഷിക്കുന്നതിനും അവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നതിനും 'അമ്മ' വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചിരുന്നു. ബാബറി മസ്ജിദ് തകർത്തത് മറ്റ് സംസ്ഥാനങ്ങളിൽ അക്രമത്തിന് കാരണമായെങ്കിലും തമിഴ്നാട്ടിൽ അക്രമങ്ങൾ ഇല്ലെന്ന് ജയലളിത ഉറപ്പുവരുത്തിയെന്നു ജയകുമാർ വ്യക്തമാക്കി.
അണ്ണാമലൈയുടെ പരാമർശങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ മന്ത്രി ആർ.ബി ഉദയകുമാർ മധുരയിൽ ആരോപിച്ചു. ''അമ്മ'യുടെ തത്വങ്ങൾ സ്വീകരിക്കണമെങ്കിൽ അദ്ദേഹത്തിന് പകരം അണ്ണാ ഡി.എം.കെയിൽ അംഗമാകാം.ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കണമെങ്കിൽ വാജ്‌പേയി, അദ്വാനി അല്ലെങ്കിൽ സവർക്കർ തുടങ്ങിയ ബി.ജെ.പി നേതാക്കളെ പ്രശംസിക്കണം' അദ്ദേഹം അണ്ണാമലൈയോട് ആവശ്യപ്പെട്ടു.
ജയലളിത ദൈവത്തിൽ വിശ്വസിച്ചിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. എന്നാൽ ജാതിയും മതവും നോക്കാതെ എല്ലാം പശ്ചാത്തലത്തിലുള്ള വ്യക്തികളുടെ ആദരവും വിശ്വാസവും നേടിയെടുത്ത ശ്രദ്ധേയമായ നേതാവായിരുന്നു ജയലളിതയെന്ന് ശശികല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |