ന്യൂഡൽഹി: രണ്ടര പതിറ്റാണ്ടിലേറെയായുള്ള ബി.ജെ.പി ബന്ധം ഉപേക്ഷിച്ച അകാലിദളും ഇന്ത്യ സഖ്യത്തിന് പുറത്തുനിന്ന് മത്സരിക്കുന്ന എ.എ.പിയും പഞ്ചാബിലെ തിരഞ്ഞെടുപ്പ് പോരാട്ടം തീഷ്ണമാക്കുന്നു. ബി.ജെ.പിയും കോൺഗ്രസും എ.എ.പിയും അകാലിദളും തമ്മിലെ ചതുഷ്കോണ മത്സരമാണ് ഇക്കുറി പഞ്ചാബിൽ അരങ്ങേറുന്നത്.
ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പിൽ പഞ്ചാബിലെ 13 മണ്ഡലങ്ങളാണ് ജൂൺ ഒന്നിന് പോളിംഗ് ബൂത്തിലെത്തുന്നത്. ശിരോമണി അകാലിദളുമായി 1996 മുതലുള്ള സഖ്യം ഉപേക്ഷിച്ച ബി.ജെ.പി പോർമുഖത്ത് ഒറ്റയ്‌ക്കാണ്.
കോൺഗ്രസ് - ആംആദ്മി പാർട്ടികൾ ഡൽഹിയിൽ സഖ്യത്തിലേർപ്പെടുമ്പോൾ, പഞ്ചാബിൽ മുഖാമുഖം ഏറ്റുമുട്ടുന്നത് ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രചാരണയോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 'ഇന്ത്യ' സഖ്യത്തെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. അയോദ്ധ്യ ശ്രീരാമക്ഷേത്ര നിർമ്മാണം അടക്കം ചൂണ്ടിക്കാട്ടിയുള്ള ബി.ജെ.പിയുടെ പ്രചാരണം, സംസ്ഥാനത്തെ ജനസംഖ്യയുടെ 38.15 ശതമാനം വരുന്ന ഹിന്ദുവോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ജനസംഖ്യയുടെ 57 ശതമാനം സിഖ് വിശ്വാസികളാണ്. അവരെ ഉന്നമിട്ടാണ് കർത്തർപുർ സാഹിബ് അടക്കം വിഷയങ്ങൾ ബി.ജെ.പി ഉയർത്തുന്നത്. അതേസമയം, കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ക്യാപ്ടൻ അമരീന്ദർ സിംഗിന്റെ അസാന്നിദ്ധ്യം ശ്രദ്ധേയമാണ്.
നഷ്‌ടപ്രതാപം തിരിച്ചുപിടിക്കാനാണ് ശിരോമണി അകാലിദളിന്റെ ശ്രമം. ഇടക്കാലജാമ്യം കിട്ടി പുറത്തിറങ്ങിയ അരവിന്ദ് കേജ്‌രിവാളിന്റെ സാന്നിദ്ധ്യം ആംആദ്മി പാർട്ടിക്ക് ഊർജ്ജം പകരുന്നു. സീറ്റുവർദ്ധന ലക്ഷ്യമിട്ട് കോൺഗ്രസ് നീങ്ങുന്നു. ബി.എസ്.പി ആദ്യമായി പഞ്ചാബിൽ എല്ലാ സീറ്റിലും മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
അണപൊട്ടുന്ന കർഷകരോഷം
കേന്ദ്രസർക്കാരിനെതിരെ വലിയ കർഷക രോഷമാണ് പഞ്ചാബിൽ. മിനിമം താങ്ങുവില നിയമപരമാക്കുക എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് പഞ്ചാബ്-ഹരിയാന അതിർത്തികളിൽ 107-ാം ദിവസവും പ്രക്ഷോഭം തുടരുകയാണ്.
2019ൽ ബി.ജെ.പിക്ക് രണ്ട്, ഇപ്പോൾ അഞ്ച്
2019ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എട്ടു സീറ്റും ബി.ജെ.പിയും ശിരോമണി അകാലിദളും രണ്ടുസീറ്റ് വീതവും ആംആദ്മി ഒരു സീറ്റുമാണ് നേടിയത്. എന്നാൽ, ഇപ്പോൾ ബി.ജെ.പിക്ക് അഞ്ച് എം.പിമാരുണ്ട്. ജലന്ധർ എം.പിയായ സുശീൽകുമാർ റിങ്കു മാർച്ചിൽ ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസിൽ നിന്ന് രണ്ട് എം.പിമാർ ബി.ജെ.പിയിലെത്തി, രവ്നീത് സിംഗ് ബിട്ടു, അമരീന്ദർ സിംഗിന്റെ ഭാര്യ പ്രണീത് കൗർ എന്നിവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |