ന്യൂഡൽഹി: കൊടും ചൂടിൽ ഉരുകുന്ന ഡൽഹിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെ, ഹരിയാനയിൽ നിന്നുള്ള ജലവിഹിതം ഉടൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി സർക്കാർ സുപ്രീംകോടതിയിൽ.
ഹരിയാന യമുനയിലേക്ക് ആവശ്യത്തിന് ജലം തുറന്നുവിടുന്നില്ല. അതിനാൽ വസീറാബാദ് സംഭരണിയിൽ ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. കൊടുംചൂടിന്റെ പശ്ചാത്തലത്തിൽ അസാധാരണമായ സാഹചര്യത്തിലൂടെയാണ് രാജ്യതലസ്ഥാനം കടന്നുപോകുന്നത്. ഡൽഹിക്ക് വെള്ളം നൽകാമെന്ന് ഹിമാചൽ പ്രദേശ് സർക്കാർ അറിയിച്ചിട്ടുണ്ട്. അത് ഹരിയാന വഴി മാത്രമേ ഡൽഹിയിൽ എത്തിക്കാനാവൂ. ഹരിയാനയിലെ ബി.ജെ.പി സർക്കാർ സഹകരിക്കുന്നില്ല. അടിയന്തര നടപടിക്ക് ഹരിയാനയ്‌ക്ക് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. അതേസമയം, കേന്ദ്രസർക്കാർ ഇടപെടണമെന്ന് ജലവകുപ്പ് മന്ത്രി അതിഷി കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവതിന് കത്തയച്ചു.
രാഷ്ട്രീയം മാറ്റിവയ്‌ക്കണമെന്ന് കേജ്‌രിവാൾ
ഡൽഹിയിലെ ജനങ്ങളുടെ ദുരിതം പരിഹരിക്കാൻ ബി.ജെ.പി രാഷ്ട്രീയം മാറ്റിവയ്‌ക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അഭ്യർത്ഥിച്ചു. ഒരു മാസത്തേക്ക് ഡൽഹിയിലെ ജനത്തിന് വെള്ളം വിട്ടുകൊടുക്കാൻ ഹരിയാന, ഉത്തർപ്രദേശ് സർക്കാരുകളോട് ബി.ജെ.പി നിർദ്ദേശിക്കണം. ഇതിനിടെ, ബി.ജെ.പി ഡൽഹി ഘടകം സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.
നെട്ടോട്ടമോടി ഡൽഹി നിവാസികൾ
ചാണിക്യപുരി, ഗീതാ കോളനി തുടങ്ങി ഒട്ടേറെ മേഖലകളിൽ ജലക്ഷാമം രൂക്ഷമാണ്. ടാങ്കേറുകളിൽ എത്തിക്കുന്ന വെള്ളം പര്യാപ്‌തമല്ല. ടാങ്കറുകളിൽ നൂറുകണക്കിന് പേർ ചാടിക്കയറുന്നതും, വെള്ളത്തിനായി കഷ്‌ടപ്പെടുന്നതുമായുള്ള ദൃശ്യങ്ങൾ വൈറലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |