ന്യൂഡൽഹി: രാജ്യസഭാംഗം സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ്കുമാർ സമർപ്പിച്ച ഹർജി നിലനിൽക്കുമോയെന്നതിൽ ഡൽഹി ഹൈക്കോടതി വിധി പറയാൻ മാറ്റി. ജസ്റ്രിസ് സ്വരാന കാന്ത ശർമ്മയാണ് വാദം കേട്ടത്. ഹർജി നിലനിൽക്കില്ലെന്നാണ് ഡൽഹി പൊലീസിന്റെ വാദം.
ചോദ്യംചെയ്യലിന് ഹാജരാകാനുള്ള പൊലീസിന്റെ നോട്ടീസിനെതിരെ ബിഭവ് നൽകിയ ഹർജി തീസ് ഹസാരി കോടതി തള്ളിയിരുന്നു. അക്കാര്യം ഹൈക്കോടതിയെ ബിഭവ് അറിയിച്ചിട്ടില്ല. വിചാരണക്കോടതി നടപടിക്കെതിരെ സെഷൻസ് കോടതിയിൽ റിവിഷൻ ഹർജി നൽകാം. അറസ്റ്രിനെതിരെ മറ്റൊരു ഹർജി നൽകാനാവില്ലെന്നാണ് ഡൽഹി പൊലീസിന്റെ നിലപാട്.
കാരണം അറിയിക്കാതെയുള്ള അറസ്റ്റ് നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നും ബിഭവിന്റെ അഭിഭാഷകൻ പറഞ്ഞു. അതേസമയം, മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയ്ക്ക്ശേഷം തീസ് ഹസാരി കോടതിയിൽ ഹജരാക്കിയബിഭവിനെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അതിക്രമക്കേസിലെ ഇരയായതിനാൽ സ്വാതി മലിവാളിന്റെ പേര് പറയുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. ഇര തന്നെ മാദ്ധ്യമങ്ങളോട് കാര്യങ്ങൾ പറയുന്നു. ഹർജിക്ക് രാഷ്ട്രീയനിറം പ്രകടമാണ്. പ്രശസ്‌തിക്ക് വേണ്ടിയാണ് ഹർജിയെന്നും ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത് പി.എസ്. അറോറ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ഇതോടെ പരാതിക്കാരനായ അഡ്വ. സൻസേർ പാൽ സിംഗ് ഹർജി പിൻവലിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |