ന്യൂഡൽഹി: കടുത്ത വരൾച്ചയും കുടിവെള്ളക്ഷാമവും നേരിടുന്ന ഡൽഹിയിലേക്ക് ഹിമാചൽ പ്രദേശിൽ നിന്നും വരുന്ന വെള്ളം തടസമില്ലാതെ ഒഴുക്കിവിടാൻ ഹരിയാന സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം.
ഇന്നുമുതൽ ഹരിയാനയെ മുൻകൂർ അറിയിച്ച് വെള്ളം വിട്ടുനൽകാൻ ഹിമാചൽ പ്രദേശിനോടും ജസ്റ്റിസുമാരായ പി.കെ. മിശ്രയും കെ.വി. വിശ്വനാഥനും ഉൾപ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു. വെള്ളത്തിന്റെ പേരിൽ രാഷ്ട്രീയം പാടില്ലെന്നും നിരീക്ഷിച്ചു. ജലക്ഷാമം രൂക്ഷമായതിനാൽ വെള്ളം പാഴാക്കരുതെന്ന മുന്നറിയിപ്പും നൽകി. അടിയന്തരമായി വെള്ളം വിട്ടുനൽകാൻ ഹരിയാനയ്ക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർക്കാർ സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹിമാചലിൽ നിന്നുള്ള വെള്ളം ഡൽഹിയിലേക്ക് വിട്ടുനൽകുന്നതിൽ ഹരിയാനയ്ക്ക് എന്തിനാണ് എതിർപ്പെന്ന് കോടതി ചോദിച്ചു. ഹിമാചൽ 150 ക്യുസെക്‌സ് നൽകുന്നു. അത് ഹരിയാന വഴി ഒഴുകിപ്പോകാൻ വേണ്ട നടപടിയെടുക്കണമെന്നും നിർദ്ദേശിച്ചു. ഹരിയാനയിലെ ഹത്‌നികുണ്ഡ് ബാരേജിൽ നിന്ന് 137 ക്യുസെക്‌സ് വെള്ളമാണ് ഹരിയാന വഴി ഡൽഹിയിലെ വസീറാബാദ് ബാരേജിലെത്തുക. യമുന നദിയിലെ ജലത്തിന്റെ അളവ് അടക്കം റിപ്പോർട്ട് തിങ്കളാഴ്‌ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ സമർപ്പിക്കണം.
ഹിമാചലിൽ നിന്ന് ഡൽഹിയിലേക്ക് തുറന്നുവിടുന്ന വെള്ളം ഹരിയാന തടസപ്പെടുത്തുന്നതായി ഡൽഹി സർക്കാർ അഭിഭാഷകൻ ഷദൻ ഫറസത്ത് ചൂണ്ടിക്കാട്ടി. ഹരിയാനയോട് വെള്ളം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |