ന്യൂഡൽഹി: ലഡാക്കിലെ ഏക സീറ്റിൽ ജയിച്ച സ്വതന്ത്ര എം.പി മുഹമ്മദ് ഹനീഫ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ 'ഇന്ത്യ' സഖ്യത്തിന്റെ ലോക്‌സഭയിലെ അംഗബലം 237 ആയി ഉയർന്നു. നേരത്തെ സ്വതന്ത്ര എം.പിമാരായ വിശാൽ പാട്ടീലും പപ്പു യാദവും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 'ഇന്ത്യ' പാർട്ടികൾ 234 സീറ്റുകളിലാണ് ജയിച്ചത്. ഇന്നലെ എ.ഐ.സി.സി ആസ്ഥാനത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കണ്ടാണ് മുഹമ്മദ് ഹനീഫ പിന്തുണ അറിയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സെറിംഗ് നംഗ്യാലിനെ 'ഇന്ത്യ' മുന്നണി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിച്ചയാളാണ് ഹനീഫ. നംഗ്യാലിനെ 27,862 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ബി.ജെ.പിയുടെ താഷി ഗ്യാൽസൺ മൂന്നാം സ്ഥാനത്തെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച ഏഴ് സ്വതന്ത്രരിൽ ബാക്കിയുള്ള എൻജിനീയർ റാഷിദ്, അമൃത്പാൽ സിംഗ്, സരബ്‌ജീത് ഖൽസ, ഉമേഷ്ഭായ് പട്ടേൽ എന്നിവർ ഇതുവരെ ഒരുസഖ്യത്തിനും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. നാല് എംപിമാരുള്ള വൈ.എസ്.ആർ കോൺഗ്രസ്, ഓരോ എം.പിമാർ വീതമുള്ള വി.ഒ.ടി.ടി.പി, ഇസഡ്.പി.എം, അകാലിദൾ, ചന്ദ്രശേഖറിന്റെ ആസാദ് പാർട്ടി, ഒവൈസിയുടെ എ.ഐ.എം.ഐ.എം എന്നിവരും മുന്നണികളിൽ ചേർന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |