ഗാന്ധിനഗർ: ഡൽഹിക്കും മദ്ധ്യപ്രദേശിനും പുറമേ കനത്തമഴയെ തുടർന്ന് ഗുജറാത്തിലെ രാജ്‌കോട്ട് വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ ഭാഗവും തകർന്നുവീണത് കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി. മുകളിൽ കെട്ടിക്കിടന്ന വെള്ളം കളയാൻ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാർ വന്നിറങ്ങുന്ന ഭാഗത്തെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നത്. ആർക്കും പരിക്കില്ല. സിവിൽ എവിയേഷൻ മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടു. തുടച്ചയായി വിമാനത്താവളങ്ങളിലുണ്ടായ അപകടങ്ങൾക്ക് മൂന്നാം തവണയും അധികാരമേറ്റ കേന്ദ്രസർക്കാർ ഉത്തരം പറയണമെന്ന് വിമർശനം ഉയർന്നു.
രാജ്കോട്ട് ഹിരാസർ ഗ്രാമത്തിൽ നിന്ന് 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗ്രീൻഫീൽഡ് വിമാനത്താവളം ഒരു വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തതാണ്. മദ്ധ്യപ്രദേശിലെ ജബൽപൂർ വിമാനത്താവളം തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തത്. രാജ്യതലസ്ഥാനത്തെ അഭിമാന വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിലും വികസന പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതിന്റെ ഒരു ഭാഗം തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തിരുന്നു. വെള്ളിയാഴ്‌ച ടെർമിനൽ മേൽക്കൂര തകർന്നപ്പോൾ പ്രതിപക്ഷം പ്രധാനമന്ത്രിയ്ക്കും ബി.ജെ.പിയ്ക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. 2009ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ ഭരണകാലത്ത് നിർമ്മിച്ച മേൽക്കൂരയാണ് തകർന്നതെന്ന വാദമുയർത്തിയാണ് ബി.ജെ.പി പ്രതിരോധിച്ചത്.
സുരക്ഷ ഉറപ്പാക്കാൻ ഓഡിറ്റ്
മൂന്നു വിമാനത്താവളങ്ങളിലെയും അപകടങ്ങളിൽ സിവിൽ വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയിൽ അപകടം സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിയാർജ്ജിച്ചതോടെ ഗുജറാത്തിലും അതിശക്ത മഴ തുടരുകയാണ്.
എങ്കിലും ഭൂമികുലുക്കം പോലും അതിജീവിക്കാൻ ശേഷിയുള്ളതെന്ന് അവകാശപ്പെടുന്ന വിമാനത്താവളങ്ങളുടെ മേൽക്കൂര തകർന്നതെങ്ങനെ എന്നറിയണം. തകർന്നത് പഴയ മേൽക്കൂരയാണെങ്കിലും സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകിയ ഡൽഹി വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികൾ കൃത്യമല്ലെന്ന വിമർശനവും ഉയർന്നു. ഈ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഓഡിറ്റ് നടത്തുമെന്ന് വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചു.
ഡൽഹിയിൽ അന്വേഷണം
വെള്ളിയാഴ്ച പുലർച്ചെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനൽ ഒന്നിന്റെ (ടി-1) മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ ഡൽഹി വിമാനത്താവളം ലിമിറ്റഡ് രൂപീകരിച്ച സാങ്കേതിക സമിതി അന്വേഷണം ആരംഭിച്ചു. അപകടത്തിൽ
ഉത്തർപ്രദേശ് സ്വദേശിയായ കാർ ഡ്രൈവർ രമേശ് കുമാർ (45) മരിക്കുകയും ആറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടർന്ന് ഇവിടെ നിന്നുള്ള വിമാന സർവീസുകൾ ടെർമിനൽ 3, ടെർമിനൽ 2 എന്നിവിടങ്ങളിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |