പെൻഷൻ കിട്ടാൻ വിരലടയാളം വേണം ഭർതൃമാതാവിനെ ചുമന്ന് ആദിവാസി യുവതി നടന്നത് ഒമ്പത് കി.മീ
റായ്പൂർ: പാറക്കെട്ടുകളും അരുവികളും കടന്ന് ആ യുവതി ഭർതൃമാതാവിനെ തോളിലേറ്റി നടന്നു. ഒമ്പത് കിലോമീറ്റർ. ക്ഷേമപെൻഷൻ വാങ്ങാനാണ് 90കാരിയെയും തോളിലേറ്റി ആദിവാസി യുവതി ബാങ്ക് വരെ നടന്നത്. ഛത്തീസ്ഗഢിലെ സുർഗുജയിലാണ് സംഭവം. മെയിൻപാറ്റ് മേഖലയിലെ സുഖ്മാനിയ ബായ് എന്ന യുവതിയാണ് 1500 രൂപ ലഭിക്കാൻ കിടപ്പുരോഗിയായ ഭർതൃമാതാവിനെയും ചുമലിലേറ്റി നടന്നത്. നേരിട്ടെത്തി വിരലടയാളം പതിപ്പിക്കണമെന്ന് ബാങ്ക് അധികൃതർ കടുംപിടുത്തം പിടിച്ചതോടെയാണ് ഇങ്ങനെ ചെയ്യേണ്ടിവന്നതെന്ന് സുഖ്മാനിയ പറയുന്നു. കുൻവ പ്രദേശത്തെ ജംഗൽപാറ ഗ്രാമത്തിലാണ് ഇവരുടെ താമസം.
മുൻകാലങ്ങളിൽ ഉദ്യോഗസ്ഥർ വീട്ടിലെത്തി പെൻഷൻ തുക നൽകുമായിരുന്നു. മാസങ്ങളായി അത് മുടങ്ങി. തുടർന്നാണ് ബാങ്കിനെ സമീപിച്ചത്.
ഇവർ നടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
നിയമപ്രകാരം ബാങ്കിലെത്തണമെങ്കിലും കിടപ്പുരോഗികൾ പോലും ഇങ്ങനെ എത്തേണ്ടിവരുന്നതിനെതിരെ സമൂഹ മാദ്ധ്യമത്തിൽ രോക്ഷം ആളിക്കത്തുകയാണ്.
സേവനങ്ങൾ വീട്ടുപടിക്കലെത്തുമെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും പലരും ഗതാഗതസൗകര്യം പോലുമില്ലാതെ കഷ്ടപ്പെടുന്നു. ശാരീരികാസ്ഥത അനുഭവിക്കുന്നവർ ഇത്രയും ദൂരം യാത്ര ചെയ്യേണ്ടി വരുന്നത് നിയമങ്ങളിലെ പോരായ്മയാണെന്ന് ആളുകൾ പറയുന്നു.