'നന്ദിയോ മര്യാദയോ ഇല്ല', കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കരുത്: ഉദയനിധി
ചെന്നൈ: വിജയ്യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) സഖ്യത്തെ പിന്തുണച്ച കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡി.എം.കെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ. കോൺഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുതെന്നും ആ പാർട്ടിയ്ക്ക് അടിസ്ഥാന മര്യാദയോ നന്ദിയോ ഇല്ലെന്നും കുറ്റപ്പെടുത്തി. ചെന്നൈയിൽ നടന്ന ഡി.എം.കെ യോഗത്തിലായിരുന്നു വിമർശനം. 'ഡി.എം.കെ പ്രവർത്തകരുടെയും എം.കെ സ്റ്റാലിന്റെയും പിന്തുണയോടെയാണ് കോൺഗ്രസ് സീറ്റുകൾ നേടിയത്. പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ തോളിൽ ചുമന്നത് എം.കെ. സ്റ്റാലിനാണ്. എന്നാൽ അവർക്ക് നന്ദിയോ മര്യാദയോ ഇല്ല.
ഡി.എം.കെ പ്രവർത്തകരുടെ അധ്വാനം കൊണ്ടാണ് കോൺഗ്രസിന് അഞ്ച് എം.എൽ.എമാരെ ലഭിച്ചത്. എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചാണ് ജനം അവർക്ക് വോട്ട് ചെയ്തത്. എന്നാൽ ചില പദവികൾക്കായി അവർ കൂറുമാറി. നന്ദികേട് കാണിച്ച കോൺഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുത്. അവരെ അടുത്തേക്ക് അടുപ്പിക്കുകയുമരുത്. തമിഴ്നാട്ടിലെ ജനങ്ങൾ അവരെ നല്ലൊരു പാഠം പഠിപ്പിക്കും. ഇന്ത്യയിൽ ബി.ജെ.പി വളർന്നതിന് ഉത്തരവാദി കോൺഗ്രസാണ്. മോദിയും അമിത് ഷായുമാണ് ബി.ജെ.പിയുടെ വിജയത്തിനുപിന്നിലെന്നാണ് കരുതിയത്. എന്നാൽ കോൺഗ്രസാണ് അതിന് കാരണമെന്ന് വ്യക്തമായി.സഖ്യകക്ഷികളുടെ കഠിനാധ്വാനം കൊണ്ട് ജീവിക്കുന്ന രക്തദാഹികളാണ് കോൺഗ്രസ്. വഞ്ചകരാണ്, പിന്നിൽ നിന്ന് കുത്തുന്നവരാണ് എന്നുള്ള പ്രമേയവും യോഗത്തിൽ പാസാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാതിരുന്ന ടി.വി.കെയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെയാണ് ഡി.എം.കെ-കോൺഗ്രസ് സഖ്യത്തിൽ വിള്ളൽ വീണത്.