ട്വിഷയുടെ മരണം: സുപ്രീംകോടതി കേസെടുത്തു
ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ട്വിഷ ശർമ്മയുടെ അസ്വാഭാവിക മരണത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലെടുത്ത കേസ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ച് ഇന്ന് പരിഗണിക്കും.
ട്വിഷ ശർമ്മയുടെ ഭർത്താവും അഭിഭാഷകനുമായ സാമർത്ഥ് സിംഗ്, മാതാവും മുൻ ജില്ലാ ജഡ്ജിയുമായ മാതാവ് ഗിരിബാല സിംഗ് എന്നിവർക്കെതിരെ സ്ത്രീധന പീഡനത്തിനും ആത്മഹത്യാ പ്രേരണയ്‌ക്കുമാണ് കോടതി കേസെടുത്തത്. മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച സാമർത്ഥ് സിംഗ് ഇന്നലെ വിചാരണ കോടതിയിൽ കീഴടങ്ങി. ഇയാളെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഗിരിബാല സിംഗിന് നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കാൻ മധ്യപ്രദേശ് പൊലീസ് ഹൈക്കോടതിയെ സമീപിച്ചു. നോയിഡയിൽ താമസിക്കുന്ന മുൻ മിസ് പൂനെ ജേതാവും 33 കാരിയുമായ ട്വിഷ ശർമ്മയെ മെയ് 12 ന് ഭോപ്പാലിലെ കത്താറ ഹിൽസിലെ ഭർത്താവിന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അഞ്ച് മാസം മുമ്പ് ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ദമ്പതികൾ പരസ്പരം കണ്ടുമുട്ടിയത്. യുവതി ഭർതൃവീട്ടിൽ നിരന്തരമായ ഗാർഹിക പീഡനത്തിന് വിധേയയായെന്നാണ് സൂചന.