നാലിലൊരു സ്ത്രീ അടുപ്പക്കാരിൽ നിന്ന് അതിക്രമത്തിനിരയാകുന്നു
ന്യൂഡൽഹി: സ്ത്രീ-പുരുഷ അന്തരത്തിൽ ഇന്ത്യ 140-ാം റാങ്കിലേക്ക് കൂപ്പുകുത്തിയതായി ലോക സാമ്പത്തിക ഫോറം. ഒറ്റയടിക്ക് 28 സ്ഥാനങ്ങൾ പിന്നിലേക്ക് പോയതായി ഫോറം തയാറാക്കിയ ആഗോള ലിംഗാന്തര റിപ്പോർട്ട് 2021ൽ പറയുന്നു.
2020ൽ 153 രാജ്യങ്ങളുടെ പട്ടികയിൽ 112ആയിരുന്നു ഇന്ത്യയുടെ സ്ഥാനം.
ഇക്കൊല്ലം 140-ാം റാങ്കിലെത്തിയതോടെ ലിംഗ അസമത്വത്തിൽ ദക്ഷിണേഷ്യയിലെ മൂന്നാമത്തെ ഏറ്റവും മോശം രാജ്യമായി മാറിയിരിക്കയാണ് ഇന്ത്യ. ബംഗ്ലാദേശ് (65),നേപ്പാൾ (106),ശ്രീലങ്ക (116), ഭൂട്ടാൻ (130) തുടങ്ങി അയൽരാജ്യങ്ങളെല്ലാം ഇന്ത്യയ്ക്ക് മുകളിലാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. സ്ത്രീ-പുരുഷ അന്തരം 62.5ശതമാനം നികത്താനേ രാജ്യത്തിന് സാധിച്ചിട്ടുള്ളൂ.
രാഷ്ട്രീയ ശാക്തീകരണത്തിലാണ് രാജ്യം ഏറ്റവും പിന്നിലാകുന്നത്. വനിത മന്ത്രിമാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2019ൽ 23.1 ശതമാനമായിരുന്നു വനിതാ മന്ത്രിമാരുടെ എണ്ണമെങ്കിൽ 2021 ആകുമ്പോഴേക്കും 9.1 ശതമാനത്തിലേക്ക് കുറഞ്ഞു. സാമ്പത്തിക - അവസര സൂചികയിലും രാജ്യം പിന്നിലാണ്. ഈ വിഭാഗത്തിലെ അന്തരം 32.6 ശതമാനം നികത്താനേ രാജ്യത്തിനായിട്ടുള്ളൂ.
പുരുഷന്മാർ നേടുന്ന വരുമാനത്തിന്റെ അഞ്ചിലൊന്ന് മാത്രമേ സ്ത്രീകൾക്ക് നൽകുന്നുള്ളൂ. ഈ വിഭാഗത്തിൽ അവസാനത്തെ പത്ത് രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ. നാലിൽ ഒരു സ്ത്രീ ഏറ്റവും അടുപ്പമുള്ളവരിൽ നിന്ന് അതിക്രമത്തിന് ഇരയാകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യം, ജീവിതരീതി, വിദ്യാഭ്യാസം എന്നിവയിലും സ്ത്രീ - പുരുഷ അന്തരം വലുതാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |