ന്യൂഡൽഹി: രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന ബംഗാളിൽ 80.43 ശതമാനവും അസാമിൽ 74.79 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ബംഗാളിൽ വ്യാപകമായി അക്രമങ്ങൾ റിപ്പോർട്ടു ചെയ്‌തെങ്കിലും വോട്ടെടുപ്പ് സമാധാനപരമായി നടന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തൽ. നന്ദിഗ്രാമിൽ ഏറ്റുമുട്ടിയ തൃണമൂൽ - ബി.ജെ.പി പ്രവർത്തകർക്കിടയിൽ കുടുങ്ങിയ മുഖ്യമന്ത്രി മമതാ ബാനർജിയെ സുരക്ഷാ സേന രക്ഷിച്ചു.
ബംഗാളിൽ നാലു ജില്ലകളിലെ 30 സീറ്റിലും അസാമിൽ 13 ജില്ലകളിലെ 39 സീറ്റിലുമാണ് വോട്ടെടുപ്പ് നടന്നത്. മമതാ ബാനർജിയും ബി.ജെ.പിയുടെ സുവേന്ദു അധികാരിയും മത്സരിച്ച നന്ദിഗ്രാമിൽ വ്യാപകമായി അക്രമങ്ങൾ നടന്നു. കേന്ദ്രസേനയുടെ സഹായത്തോടെ ബി.ജെ.പി ഗുണ്ടകൾ വോട്ടർമാരെ തടഞ്ഞെന്ന പരാതിയെ തുടർന്ന് ബോയൽ എന്ന സ്ഥലത്ത് മമത ബൂത്ത് സന്ദർശിച്ചത് സംഘർഷമുണ്ടാക്കി. ഏറ്റുമുട്ടിയ തൃണമൂൽ-ബി.ജെ.പി പ്രവർത്തകർക്കിടയിലായ മമതയെ സുരക്ഷാ പ്രവർത്തകർ രക്ഷിച്ചു. മമത ഗവണർ ജഗ്‌ദീപ് ധൻകറെ ഫോണിൽ വിളിച്ച് പരാതിപ്പെട്ടു.
ബോയൽ ബൂത്തിൽ ബി.ജെ.പി അക്രമം കാട്ടിയെന്ന മമതയുടെ പരാതി തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ബൂത്തിൽ സമാധാനപരമായി വോട്ടെടുപ്പ് നടന്നുവെന്ന് കമ്മിഷൻ അറിയിച്ചു. ഇന്നലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബംഗാളിൽ പ്രചാരണത്തിന് അനുമതി നൽകിയതിനെതിരെയും മമത പരാതി നൽകി.
അസാമിലെ കച്ചാറിൽ ബി.ജെ.പി-എ.ഐ.യു.ഡി.എഫ് പ്രവർത്തകർ ഏറ്റുമുട്ടിയതടക്കം അക്രമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |