ന്യൂഡൽഹി: രണ്ടാം ഘട്ടവോട്ടെടുപ്പിനിടെ പശ്‌ചിമ ബംഗാളിലെ വി.ഐ.പി മണ്ഡലമായ നന്ദിഗ്രാമിലുണ്ടായ അക്രമങ്ങളിൽ ബി.ജെ.പിക്കുള്ള പങ്കും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ പറ്റിയുള്ള പരാതികളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയുടെ നേതൃത്വത്തിൽ തൃണമൂൽ സംഘം കൊൽക്കത്തയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരെ കണ്ടു.
ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതായി തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് തൃണമൂലിൽ ചേർന്ന യശ്വന്ത് സിൻഹ പറഞ്ഞു. സുതാര്യമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ബാദ്ധ്യതയുണ്ട്. ഒന്നാം ഘട്ട വോട്ടെടുപ്പിലെ അക്രമങ്ങളിലും നടപടിയെടുക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. അക്രമങ്ങൾ നടക്കുമ്പോൾ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിർദ്ദേശ പ്രകാരം കേന്ദ്ര സേന കാഴ്‌ചക്കാരായി നിന്നു. തിരഞ്ഞെടുപ്പിന്റെ പരിശുദ്ധി സൂക്ഷിക്കാൻ കേന്ദ്ര സേനയ്ക്ക് നിർദ്ദേശം നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർത്ഥിച്ചു. ബി.ജെ.പി പ്രവർത്തകരുടെ തന്ത്രങ്ങൾ മറികടന്ന് നന്ദിഗ്രാമിൽ മമതാ ബാനർജി വിജയിക്കുമെന്നും സിൻഹ പറഞ്ഞു.
നന്ദിഗ്രാമിൽ ഗുണ്ടകൾ: മമത
അക്രമം അഴിച്ചുവിടാൻ ബി.ജെ.പി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഗുണ്ടകളെ ഇറക്കുമതി ചെയ്‌തെന്ന് തൃണമൂൽ നേതാവ് മമതാ ബാനർജി ആരോപിച്ചു. ഇതറിഞ്ഞാണ് താൻ ബോയലിലെ ബൂത്തിൽ ചെന്നത്. അവിടെ തോക്കുധാരികളായ ഗുണ്ടകൾ നിരന്നിരുന്നു. അവർ മറ്റ് ഭാഷകളാണ് സംസാരിച്ചതെന്നും മമത പറഞ്ഞു.
ബി.ജെ.പി ഇറക്കിയ ഗുണ്ടകൾ തങ്ങളുടെ പ്രവർത്തകരെ വോട്ടു ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് മമത ബൂത്തിൽ നിന്ന് ഗവർണർ ജഗ്‌ദീപ് ധൻകറെ ഫോണിൽ വിളിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |