ഒരു ജവാന്റെ മൃതദേഹം കൂടി കിട്ടി
റായ്‌പൂർ: ഛത്തീസ്ഗഢിലെ ബസ്തർ വനത്തിൽ മാവോയിസ്റ്റുകളുടെ ഒളിയാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം 23 ആയി. ഇന്നലത്തെ തെരച്ചിലിലാണ് ഒരു മൃതദേഹം കൂടി ലഭിച്ചത്.
കാണാതായ സി.ആർ.പി.എഫ് ജവാൻ രാകേശ്വർ സിംഗ് മാനാസ് (35) മാവോയിസ്റ്റുകളുടെ കസ്റ്റഡിയിലുണ്ടെന്ന് സന്ദേശമെത്തി. ജമ്മുകാശ്‌മീർ സ്വദേശിയാണ്.
സ്ഥലത്തെ രണ്ട് മാദ്ധ്യമ പ്രവർത്തകരെ അജ്ഞാതൻ ഫോണിൽ അറിയിച്ചതാണ് ഇക്കാര്യം. മാവോയിസ്റ്റുകൾ ഇത് സ്ഥിരീകരിക്കുകയോ മോചനദ്രവ്യം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.
ജവാനെ മോചിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും ഇതിനായി മാവോയിസ്റ്റുകളുമായി ചർച്ച നടത്തുമെന്നും സി.ആർ.പി.എഫ് അറിയിച്ചു.
ഇന്നലെ ആറു കിലോമീറ്റർ വനമേഖല മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും രാകേശ്വറിനെ കണ്ടെത്താനായില്ല.
പാകിസ്ഥാനിൽ നിന്ന് വ്യോമസേനാവിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ നാട്ടിലെത്തിച്ചതുപോലെ, ഭർത്താവിനെ സുരക്ഷിതമായി തിരികെ എത്തിക്കണമെന്ന് രാകേശ്വർ സിംഗിന്റെ ഭാര്യ മീനു മാനാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും അഭ്യർത്ഥിച്ചു.
ജവാന്മാരുടെ ഭൗതികശരീരം സൂക്ഷിച്ച ഛത്തീസ്ഗഢിലെ ജഗ്‌ദൽപൂരിലെത്തി അമിത്ഷാ ആദരാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, സേനാ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കൊപ്പം ഉന്നതതല യോഗത്തിലും പങ്കെടുത്തു.
രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി തുടച്ചുനീക്കും.
വീരമൃത്യു വരിച്ച ജവാൻമാരുടെ ധീരതയും ത്യാഗവും രാജ്യം മറക്കില്ല.അവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ രാജ്യം പങ്കുചേരുന്നു.
അമിത് ഷാ,
കേന്ദ്ര ആഭ്യന്തരമന്ത്രി
ആക്രമണം ആസൂത്രിതം
കൊടുംകുറ്റവാളിയും മാവോയിസ്റ്റ് കമാൻഡറുമായ മദ്‌വി ഹിദ്മ ഒളിച്ചിരിക്കുന്നുവെന്ന വ്യാജ വിവരം നൽകി മാവോയിസ്റ്റുകൾ സുരക്ഷാസേനയെ പതിയിരുന്ന് ആക്രമിച്ചതാണെന്നും റിപ്പോർട്ടുണ്ട്.
വനത്തിൽ ഒളിച്ചുനിൽക്കാൻ പോലുമാകാത്ത മേഖലയിൽ ജവാന്മാരെ എത്തിച്ച്, 400 ഓളം മാവോയിസ്റ്റുകൾ മൂന്നുവശത്തു നിന്നും വെടിവയ്ക്കുകയായിരുന്നു. യന്ത്രത്തോക്കുകളും സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ചത് ആളപായം കൂട്ടി.
പരിസരത്തെ രണ്ടു ഗ്രാമങ്ങളിലെ ജനങ്ങളെ മാവോയിസ്റ്റുകൾ ഒഴിപ്പിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ഈ വീടുകളിൽ അഭയം തേടാൻ ശ്രമിച്ച ജവാന്മാരെ വെടിയുണ്ടകളും ഗ്രനേഡുകളുമാണ് എതിരേറ്റത്. പല സൈനികരും രക്തം വാർന്നും കുടിവെള്ളം പോലും കിട്ടാതെ നിർജ്ജലീകരണം മൂലവുമാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |