ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ റോഹിംഗ്യൻ അഭയാർത്ഥികളെ ഭീകരബന്ധം ആരോപിച്ച് മ്യാൻമറിലേക്ക് തിരികെ കയറ്റി അയയ്ക്കാനുള്ള ജമ്മു സർക്കാരിന്റെ നീക്കത്തിനെതിരെ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി.
''ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ല. എന്നാൽ നടപടി ക്രമങ്ങൾ പാലിച്ച് മാത്രമേ ജമ്മുവിലുള്ള അഭയാർത്ഥികളെ നാടുകടത്താനാകൂ. മ്യാൻമറിലേക്ക് തിരികെപോയാൽ നരഹത്യയ്ക്കിരയാകുമെന്നാണ് അഭയാർത്ഥികളുടെ ആശങ്ക. എന്നാൽ മ്യാൻമറിൽ സംഭവിക്കുന്നത് തടയാൻ നമുക്കാവില്ല. ലോകത്ത് ഒരിടത്തും നരഹത്യയുണ്ടാവരുതെന്നാണ് ആഗ്രഹം."- ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ
അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, വി.സുബ്രമണ്യൻ എന്നിവരും ബെഞ്ചിലുൾപ്പെടുന്നു.
കഴിഞ്ഞ മാസം ജമ്മു സർക്കാർ ഭീകരബന്ധം ആരോപിച്ച് ജയിലിൽ അടച്ച 150 റോഹിംഗ്യൻ അഭയാർത്ഥികളെ മോചിപ്പിക്കുന്നതിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരനും അഭയാർത്ഥിയുമായ മുഹമ്മദ് സലീമുള്ളയ്ക്കായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഹാജരായത്. രാജ്യത്ത് അനധികൃതമായി കഴിയുന്ന റോഹിംഗ്യൻ അഭയാർത്ഥികളെ തിരികെ മ്യാൻമറിലേക്ക് അയയ്ക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഏകദേശം ആറായിരത്തോളം റോഹിംഗ്യകളാണ് ജമ്മുവിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |