ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ റഷ്യയുടെ സ്പുട്‌നിക് -5 വാക്സിൻ അടിയന്തര ഉപയോഗത്തിന് ഉപാധികളോടെ അനുമതി നൽകാൻ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തു. അന്തിമ അനുമതിയിൽ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഉടൻ തീരുമാനമെടുക്കും. ഇതോടെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ എന്നിവയ്ക്ക് ശേഷം രാജ്യത്ത് ഉപയോഗിക്കുന്ന മൂന്നാമത്തെ കൊവിഡ് വാക്‌സിനായി സ്പുട്‌നിക് മാറും.
സ്പുട്നികിന് 91.6 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് അവകാശവാദം. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ്, രാജസ്ഥാൻ, ഒഡിഷ, തെലങ്കാന, ആന്ധ്ര, ഉത്തരാഖണ്ഡ്, അസാം തുടങ്ങിയ സംസ്ഥാനങ്ങൾ വാക്സിൻ ക്ഷാമമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തെ സമീപിച്ചിരിക്കെയാണ് പുതിയ വാക്സിന് കൂടി അനുമതി നൽകാനൊരുങ്ങുന്നത്.
ഡോ.റെഡ്ഡീസ് ആണ് ഇന്ത്യയിൽ സ്പുട്നികിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്. വാക്സിന്റെ അടിയന്തര ഉപയോഗ അനുമതി തേടി ഫെബ്രുവരി 19നാണ് അപേക്ഷ നൽകിയത്.
വാക്സിനേഷൻ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ജോൺസൺ ആൻഡ് ജോൺസൺ, നൊവാക്സ്, സൈഡസ് കാഡില എന്നിവയുടെയും ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന മൂക്കിലൊഴിക്കാവുന്ന വാക്‌സിനും അടിയന്തര അനുമതി നൽകുന്നതും കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്.
ചെലവ് കുറവ്, സംഭരിക്കാൻ എളുപ്പം
ലോകത്താദ്യം രജിസ്റ്റർ ചെയ്ത കൊവിഡ് വാക്‌സിനാണ് സ്പുട്നിക് -5. ചെലവ് കുറവും എളുപ്പത്തിൽ സൂക്ഷിക്കാൻ കഴിയുന്നതുമായ ഈ വാക്സിൻ 59 രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊവിഷീൽഡും കൊവാക്സിനും പോലെ രണ്ട് ഡോസ് വാക്സിനാണിതും. ഡോസുകൾ തമ്മിലുള്ള ഇടവേള ശരാശരി 21 ദിവസം.
2-8 ഡിഗ്രി താപനിലയിൽ സൂക്ഷിക്കാം. ഒരു ഡോസിന് 750 രൂപയാണ് അന്താരാഷ്ട്ര മാർക്കറ്റിൽ വില. ഇന്ത്യയിൽ ഡോസ് ഒന്നിന് 500 രൂപയ്ക്ക് ലഭ്യമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമത്
തുടർച്ചയായ രണ്ടാംദിവസവും പ്രതിദിന രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്നതോടെ (1,68,912) ബ്രസീലിനെ മറികടന്ന് ലോകത്ത് കൊവിഡ് രൂക്ഷമായ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. ഒരാഴ്ചയ്ക്കിടെ പത്തുലക്ഷത്തോളം പുതിയ രോഗികൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ ആകെ കേസുകൾ 1.35 കോടി കടന്നു. മൂന്നു കോടിയിലധികം കേസുകളുള്ള അമേരിക്കയാണ് ഒന്നാമത്. ബ്രസീലിൽ 1.34 കോടി പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 904 പേർ കൂടി മരിച്ചു. ആകെ മരണം 1.70 ലക്ഷം പിന്നിട്ടു. 63,000ത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു.
അതിനിടെ രാജ്യത്ത് കുത്തിവച്ച വാക്സിൻ ഡോസുകളുടെ എണ്ണം 10.45 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40 ലക്ഷത്തിലേറെ ഡോസുകളാണ് കുത്തിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |