ന്യൂഡൽഹി: ഇരട്ട ജനിതകമാറ്റം വന്ന കൊവിഡ് വകഭേദം പത്ത് സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. ഈ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകളിൽ ഇപ്പോഴുണ്ടായ വർദ്ധനയ്ക്ക് പിന്നിലെ ഒരു കാരണം ഈ വകഭേദമാകാമെന്നും കേന്ദ്രആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
അതിവേഗ വ്യാപനശേഷിയുള്ള വകഭേദം കണ്ടെത്തിയ സംസ്ഥാനങ്ങളിൽ മഹാരാഷ്ട്ര, ഡൽഹി, പശ്ചിമബംഗാൾ, ഗുജറാത്ത്, കർണാടക, മദ്ധ്യപ്രദേശ് എന്നിവ ഉൾപ്പെടുന്നു. ഒരു ലക്ഷത്തിലേറെ സാമ്പിളുകൾ പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രോഗമുക്തരായവർക്ക് വീണ്ടും കൊവിഡ് ബാധിക്കൽ, നിലവിലെ വാക്സിനുകൾ ഫലപ്രദമാണോ തുടങ്ങിയവയെക്കുറിച്ച് പഠനം പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയിൽ 60 ശതമാനത്തോളം പുതിയ കേസുകളിലും ഇരട്ട മാറ്റം വന്ന കൊവിഡ് സാന്നിദ്ധ്യമുണ്ട്. പഞ്ചാബിൽ യു.കെ വകഭേദമാണ് 80 ശതമാനം പേരിലും കണ്ടെത്തിയത്. ഡൽഹിയിൽ ഇരട്ട മാറ്റം വന്ന കൊവിഡിനൊപ്പം യു.കെ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. 19 സംസ്ഥാനങ്ങളിലും 70ലേറെ ജില്ലകളിലും യുകെ വകഭേദം കണ്ടെത്തി. ദക്ഷിണാഫ്രിക്ക, ബ്രസീലിയൻ വകഭേദങ്ങൾ ചില ജില്ലകളിൽ മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്നുമാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |