തിരുവനന്തപുരം: 'ശിവാജി' സിനിമയിലെ ഒരു സീൻ - നായക കഥാപാത്രമായ ശിവാജിക്ക് (രജനികാന്ത്) വെളുക്കാൻ വേണ്ടി സകല സൗന്ദര്യ വർദ്ധക വസ്തുക്കളും ദേഹം മുഴുവൻ പൂശി കൊടുക്കുകയാണ് അറിവ്. എല്ലാം കഴിഞ്ഞ് കുളിച്ച് കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന ശിവാജി നിറുത്താതെ ചൊറിയുന്നു. ശിവാജി കാരണം ചോദിച്ചപ്പോൾ അറിവിന്റെ മറുപടി '' അതോ നീ പെട്ടെന്ന് വെളുക്കാനായി ഞാനതിൽ കുറച്ച് ബ്ലീച്ചിംഗ് പൗഡർ മിക്സ് ചെയ്തു'' ''അട പാവി...' എന്നു പറഞ്ഞ് ശിവാജി അറിവിനെ ഓടിക്കുന്നു. തിയേറ്ററിൽ ജനം പൊട്ടിച്ചിരിച്ച സീനിൽ അറിവായത് വിവേകായിരുന്നു.
അന്യൻ സിനിമയിൽ അംബിയുടെ (വിക്രം) ഉറ്റചങ്ങാതിയായ സബ് ഇൻസ്പെക്ടർ അറിവഴകൻ എന്ന കഥാപാത്രം സിനിമയിലാകെ നിറഞ്ഞു നിൽക്കുകയായിരുന്നു. ഒരേ സമയം വിക്രമിനൊപ്പവും പ്രകാശ് രാജിനൊപ്പവും മത്സരിച്ചഭിനയിച്ചു. ബോയ്സ് സിനിമയിലെ മംഗലം, ഉത്തമപുത്തിരനിലെ ഏകാംബരൻ തുടങ്ങി സിനിമയുടെ ഗതി നിർണയിച്ച നിരവധി കഥാപാത്രങ്ങൾക്കാണ് വിവേക് ജീവൻ നൽകിയത്. വ്യത്യസ്ത കഥാപാത്രങ്ങളെ കൊതിച്ച അദ്ദേഹം പ്രതിനായക വേഷങ്ങൾ ആഗ്രഹിച്ചിരുന്നു. മലയാളത്തിൽ 'ഒരു നുണക്കഥ' എന്ന ചിത്രത്തിൽ ജഗതി ശ്രീകുമാറിനൊപ്പം അഭിനയിച്ചെങ്കിലും സിനിമ ശ്രദ്ധിക്കപ്പെടാതെ പോയി.
കലാമിന്റെ ആരാധകൻ
തമിഴ് താരങ്ങളുടെ പതിവ് രീതിയിൽ രാഷ്ട്രീയത്തിലേക്കു പോകാതെ സാമൂഹ്യ പ്രവർത്തനം നടത്തി വരികയായിരുന്നു വിവേക്. അതിന് വിവേകിനെ നയിച്ചത് 'ഓൾ ഇന്ത്യ സൂപ്പർ സ്റ്റാർ' എന്ന് എല്ലാ വേദികളിലും വിവേക് അഭിമാനത്തോടെ വിശേഷിപ്പിച്ച ഡോ. എ.പി.ജെ. അബ്ദുൽ കലാം.
സിനിമയ്ക്കപ്പുറമുള്ള ആത്മബന്ധമായിരുന്നു കലാമുമായി വിവേകിന് ഉണ്ടായിരുന്നത്. കലാം അയ്യാ എന്നാണ് ആദരവോടെ അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത്.
തമിഴ്‌നാട്ടിലുടനീളം ഒരു കോടി മരങ്ങൾ നടണമെന്ന അബ്ദുൽ കലാമിന്റെ ഉപദേശം യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമത്തിലായിരുന്നു വിവേക്. 'ഗ്രീൻ കലാം' എന്ന പേരിൽ ആരംഭിച്ച ഈ ദൗത്യത്തിന്റെ ഭാഗമായി 37 ലക്ഷത്തിലധികം മരങ്ങളാണ് വിവേകിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിലുടനീളം നട്ടത്. സ്‌കൂളുകളിലും കോളജുകളിലും ഈ സന്ദേശവുമായി വിവേക് എത്തി. മരം നടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വാചാലനായി. കലാം രാഷ്ട്രപതിയാകുന്നതിനു മുൻപാണ് അദ്ദേഹത്തിന്റ ക്ഷണപ്രകാരം വിവേകിന്റെ ആദ്യ കൂടിക്കാഴ്ച. സിനിമയിലും പുറത്തുമുള്ള വിവേകിന്റെ വ്യക്തിത്വം കലാമിന് പ്രിയങ്കരമായിരുന്നു. 2010ലെ കൂടിക്കാഴ്ചയിലാണ് ആഗോള താപനത്തിനെതിരെ മരങ്ങൾ നടാൻ കലാം നിർദേശിച്ചത്. അത് വിവേക് അക്ഷരംപ്രതി പാലിച്ചു. മരംനടൽ 10 ലക്ഷം പൂർത്തിയാക്കിയപ്പോൾ കൂടല്ലൂരിൽ കലാമും സന്നിഹിതനായിരുന്നു. അപ്പോഴാണ് ഒരു കോടി എന്ന പുതിയ ലക്ഷ്യം കലാം മുന്നോട്ടുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |