ന്യൂഡൽഹി:മെഡിക്കൽ ഓക്സിജൻ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന ഡൽഹിയിൽ ഓക്സിജൻ കിട്ടാതെ 25 കൊവിഡ് രോഗികൾ കൂടി മരിച്ചു. സ്വകാര്യ ആശുപത്രിയായ ജയ്പൂർ ഗോൾഡൻ ആശുപത്രിയിലാണ് വെള്ളിയാഴ്ച രാത്രി ദുരന്തം ഉണ്ടായത്. ഓക്സിജൻ ലഭിക്കാതെ രോഗികൾ ശ്വസം മുട്ടി മരിക്കുകയായിരുന്നു.
കഴിഞ്ഞദിവസം ഗംഗാറാം ആശുപത്രിയിൽ 25 രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചിരുന്നു.
200 ലേറെ കൊവിഡ‌് രോഗികളാണ് ജയ്പൂർ ഗോൾഡൻ ആശുപത്രിയിലുള്ളത്. 80 പേർ ഓക്‌സിജൻ ആവശ്യമുള്ളവരാണ്. മറ്റ് 35 പേരും ഐ.സി.യുവിലുണ്ട്. ഇവരുടെ ജീവൻ അപകടത്തിലാണെന്നും അടിയന്തരമായി ഓക്സിജൻ എത്തിക്കണമെന്നും കാട്ടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. 25 രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു. രോഗികൾ അക്ഷരാർത്ഥത്തിൽ ശ്വാസമുട്ടുകയാണ്. ജീവൻ രക്ഷിക്കണം. വൻ ദുരന്തം സംഭവിക്കുമെന്നും ഹർജിയിൽ പറഞ്ഞു.
മൂന്നര ടൺ ഓക്‌സിജൻ വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ എത്തേണ്ടതായിരുന്നു. എത്തിയത് അർദ്ധരാത്രിയോടെയാണ്. അപ്പോഴേക്കും 25 രോഗികൾ മരിച്ചിരുന്നു.സംസ്ഥാന സർക്കാരിനെ സമീപിച്ചെങ്കിലും കുറഞ്ഞ അളവിലാണ് ഓക്സിജൻ ലഭിച്ചത്. കടുത്ത പ്രതിസന്ധിയാണെന്നും ഹർജിയിൽ വ്യക്തമാക്കി.
പ്രാണവായു കിട്ടാതെയുള്ള രോഗികളുടെ മരണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചു.
ഓക്സിജൻ ക്ഷാമം മറ്റ് ആശുപത്രികളിലും
മൂൽചന്ദ് ആശുപത്രി, സൗത്ത് ഡൽഹി - അടിയന്തരമായി ഓക്സിജൻ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവരോട് ആവശ്യപ്പെട്ടു. 135ലേറെ കൊവിഡ് രോഗികളുണ്ട്. പലരും വെന്റിലേറ്ററിലാണ്.
സരോജ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ - കൊവിഡ് ആശുപത്രി- ഗുരുതരമായ ഓക്‌സിജൻ ക്ഷാമം. പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. രോഗികളെ ഡിസ്ചാർജ്ജ് ചെയ്തുതുടങ്ങി. ഓക്‌സിജൻ വേണ്ട 70 രോഗികളുണ്ട്. ആശുപത്രി അധികൃതർ ഹൈക്കോടതിയെ സമീപിച്ചു.
ഗുഡ്ഗാവ് മാക്‌സ് ആശുപത്രി- രണ്ടു മണിക്കൂറിനുള്ള ഓക്‌സിജൻ മാത്രമെന്ന് രാവിലെ ട്വീറ്റ് ചെയ്തു. 70 ലേറെ രോഗികളുണ്ട്. പത്തുമണിക്ക് എത്തേണ്ട ഓക്സിജൻ വഴിതിരിച്ചുവിട്ടു.
ബത്ര ആശുപത്രി- പുതിയ രോഗികളെ ഓക്‌സിജൻ കിട്ടുന്ന ആശുപത്രികളിലേക്ക് വിട്ടു. 265 കൊവിഡ് രോഗികളുണ്ട് ഇവിടെ.
ഓക്സിജൻ ക്ഷാമം: പഞ്ചാബിൽ ആറ് മരണം
ന്യൂഡൽഹി: ഓക്സിജൻ ക്ഷാമത്തെ തുടർന്ന് പഞ്ചാബിൽ ആറ് രോഗികൾ മരിച്ചു. അമൃത്സറിലെ സ്വകാര്യ ആശുപത്രിയായ നീലകണ്ഠ് മൾട്ടിസ്പെഷ്യാലിറ്റിയിലെ വെന്റിലേറ്ററിലായിരുന്ന രോഗികളാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. ഇവരിൽ അഞ്ച് പേർ ഗുരുതരാവസ്ഥയിലായിരുന്ന കൊവിഡ് രോഗികളാണ്.
ഓക്സിജൻ ക്ഷാമത്തെ കുറിച്ച് രണ്ട് ദിവസം മുമ്പ് തന്നെ ജില്ലാഅധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടിയിണ്ടായില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |