ന്യൂഡൽഹി: കൊവിഷീൽഡ് വാക്സിൻ ഒരു ഡോസിന് ഇന്ത്യയിലെ സ്വകാര്യ ആശുപത്രികൾ പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് നൽകേണ്ടത് ലോകത്തെ ഏറ്റവും ഉയർന്ന വില. ഒരു ഡോസിന് 600 രൂപ ( ഏകദേശം എട്ട് ഡോളർ). ഇതേ കൊവിഷീൽഡ് വാക്സിൻ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാങ്ങുന്ന സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് രാജ്യങ്ങൾക്ക് ഡോസിന് ഇതിലും കുറഞ്ഞവിലയ്ക്കാണ് ലഭിക്കുന്നത്.
സംസ്ഥാനങ്ങൾക്ക് ഒരു ഡോസിന് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയുമാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചത്.
സംസ്ഥാനങ്ങൾ നൽകേണ്ട വിലയും വാക്സിൻ വികസിപ്പിച്ച അസ്ട്രസെനക കമ്പനി അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഈടാക്കുന്നതിലും കൂടുതലാണെന്നും ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ നിർമ്മിക്കുന്ന വാക്സിനാണ് ഇത്രയും ഉയർന്ന വില ഈടാക്കുന്നത്.
സൗദി അറേബ്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും 393 രൂപ ( 5.25 ഡോളർ)ക്കാണ് ഒരു ഡോസ് കൊവിഷീൽഡ് ലഭിക്കുന്നത്. ബംഗ്ലാദേശ് നൽകുന്നത് 300 രൂപയോളം. ( 4 ഡോളർ). ബ്രസീലിന് 236 രൂപയ്ക്കും (ഡോളർ 3.15) ലഭിക്കുന്നു. അസ്ട്രസെനക്ക അമേരിക്കയ്‌ക്ക് ഒരു ഡോസ് നൽകുന്നത് 300 രൂപയ്ക്കും ( 4 ഡോളർ), ബ്രിട്ടന് 224 രൂപയ്ക്കും (3 ഡോളർ ) ആണ്. യൂറോപ്യൻ യൂണിയന് 161 രൂപ മുതൽ 262 രൂപയ്ക്കുമാണ് നൽകുന്നത്.
സീറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രസർക്കാരിന് വാക്സിൻ നൽകുന്നത് ഡോസിന് 150 രൂപയ്ക്കാണ്. പഴയ കരാർ കഴിഞ്ഞാൽ കേന്ദ്രസർക്കാരിൽ നിന്ന് ഡോസിന് 400 രൂപ ഈടാക്കുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട്.
150 രൂപയ്ക്ക് തന്നെ വാങ്ങും കേന്ദ്രം
......................
കൊവിഷീൽഡിന് ഉയർന്ന വില നൽകണമെന്ന വാർത്ത കേന്ദ്രആരോഗ്യമന്ത്രാലയം തള്ളി. ഒരു ഡോസിന് 150 രൂപയ്ക്ക് തന്നെ കേന്ദ്രം വാങ്ങുമെന്നും സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുന്നത് തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
കൊവിഷീൽഡിന് ഉയർന്ന വില നൽകുന്നതിനെ കോൺഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |