തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് യു.എ.ഇ ഏർപ്പെടുത്തിയ വിലക്ക് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് അവിടെ തിരിച്ചെത്താൻ പുറപ്പെട്ട പ്രവാസികളെ കൊള്ളയടിച്ച് വിമാനകമ്പനികൾ .10000 മുതൽ 13000 രൂപ വരെയുണ്ടായിരുന്ന ടിക്കറ്റിന് 40,000 മുതൽ 50,000 രൂപ വരെ ഈടാക്കി.എയർ ഇന്ത്യ,എയർ അറേബ്യ, ഫ്ളൈ ദുബായ് തുടങ്ങിയ വിമാനകമ്പനികളെല്ലാം യാത്രാനിരക്ക് കൂട്ടി. രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യ സന്ദർശിച്ചവർക്കും ട്രാൻസിറ്റ് വിസക്കാർക്കും യു.എ.ഇയിലെ വിലക്ക് ബാധകമായതിനാൽ യാത്രക്കാരുടെ എണ്ണം പെട്ടെന്ന് വർദ്ധിക്കുകയായിരുന്നു.എയർ ഇന്ത്യ എക്സ്‌പ്രസിൽ സാധാരണ പതിനായിരം രൂപയിൽ താഴെയായിരുന്ന തിരുവനന്തപുരം - ദുബായ് വിമാന ടിക്കറ്റിന് ഇന്നലെ 38,000 രൂപയായി വർദ്ധിച്ചു.കണ്ണൂർ-ഷാർജ വിമാനത്തിന് 9,000 രൂപയായിരുന്നത് 40,000 രൂപവരെയായി. കൊച്ചിയിൽ നിന്നു ഡൽഹി വഴി ദുബായിലേക്ക് പോകാൻ ഫ്‌ളൈ ദുബായ് ഈടാക്കിയത് 80,000 രൂപയാണ്.
യാത്രാവിലക്ക് 10 ദിവസത്തേക്കാണെങ്കിലും നീട്ടുമോ എന്ന ആശങ്കയിലാണ് മടങ്ങിപ്പോകാൻ പ്രവാസികൾ ധൃതി കാട്ടിയത്.
ഇന്നലെ അർദ്ധരാത്രി മുതലാണ് വിലക്ക് പ്രാബല്യത്തിൽ വന്നത്.പെരുന്നാൾ അവധിക്ക് ശേഷം മടങ്ങാൻ ടിക്കറ്റ് എടുത്തവർ അടക്കം ഇതോടെ ബുദ്ധിമുട്ടിലായി. വിവാഹം, ചികിത്സ തുടങ്ങിയവയ്ക്ക് നാട്ടിലെത്തിയവരും 10 ദിവസത്തിനുള്ളിൽ വിസ തീരാനിരിക്കുന്നവരും കൂട്ടത്തിലുണ്ട്. വിലക്ക് സാധ്യത മുന്നിൽക്കണ്ട് നിരവധിപ്പേർ അവധി വെട്ടിച്ചുരുക്കി മടങ്ങിപ്പോയിരുന്നു.ഖത്തറും ബഹ്‌റൈനും നിയന്ത്രണങ്ങളോടെ ഇന്ത്യക്കാരെ പ്രവേശിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |