ന്യൂഡൽഹി: കൊവിഡ് വിഷയത്തിൽ സർക്കാരിനെ വിമർശിക്കുന്ന ട്വീറ്റുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ട് കേന്ദ്രം.
ഇന്ത്യൻ ഐ.ടി നിയമത്തിന്റെ ലംഘനമാണ് ഇത്തരം ട്വീറ്റുകളെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ട്വിറ്ററിനു നോട്ടിസ് അയച്ചു. എം.പിമാർ, നിയമവിദഗ്ദ്ധർ, സിനിമാതാരങ്ങൾ, ആക്‌റ്റിവിസ്റ്റുകൾ എന്നിവരുടെ ട്വീറ്റുകൾ നീക്കണമെന്നാണു ആവശ്യം. ഏപ്രിൽ 23ന് ട്വിറ്ററിനയച്ച നോട്ടിസിലാണ് നടപടി ആവശ്യപ്പെടുന്നത്.
അൻപതോളം ട്വീറ്റുകൾക്കെതിരെ നടപടി വേണമെന്നാണു കേന്ദ്രം ആവശ്യപ്പെട്ടത്. ട്വീറ്റ് ചെയ്ത ഉപയോക്താക്കൾക്ക് കമ്പനി അറിയിപ്പ് നൽകിയെന്നാണു സൂചന. ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെയും സർക്കാർ നടപടി തുടങ്ങിയെന്നാണു വിവരം.
ട്വീറ്റ് നീക്കം ചെയ്യാൻ നോട്ടിസ് ലഭിച്ചാൽ ആ രാജ്യത്തെ നിയമവും ട്വിറ്റർ നയവും പരിശോധിച്ച ശേഷമാണ് ഞങ്ങൾ നടപടിയെടുക്കുന്നത്. ട്വീറ്റുകൾ ട്വിറ്റർ നയങ്ങൾക്കെതിരായാൽ അവ നീക്കം ചെയ്യും. ഒരു പ്രദേശത്ത് മാത്രം നിയമവിരുദ്ധവും എന്നാൽ ട്വിറ്റർ നയങ്ങളോട് ഒത്തുപോവുന്നതും ആയാൽ അവിടെ നിന്ന് മാത്രം ട്വീറ്റ് നീക്കും’– ട്വിറ്റർ വക്താവ് പറഞ്ഞു.അതേസമയം, വിഷയത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല. നേരത്തെ കർഷകസമരം സംബന്ധിച്ച ട്വീറ്റുകൾ നീക്കം ചെയ്യാനും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |