ന്യൂഡൽഹി: കൊവിഡ് വർദ്ധിക്കുന്നതും ഓക്സിജൻ ക്ഷാമവും കണക്കിലെടുത്ത് ഡൽഹിയിൽ മെയ് മൂന്നുവരെ ലോക്ക്ഡൗൺ തുടരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കഴിഞ്ഞയാഴ്ച നടപ്പിലാക്കിയ ലോക്ക്ഡൗൺ ഇന്ന് അവസാനിക്കാനിരിക്കെയാണിത്. വൈറസ് താണ്ഡവം തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടുകയല്ലാതെ വഴിയില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ 37ശതമാനംവരെ ആയിരുന്ന പോസിറ്റിവിറ്റി നിരക്ക് 29ശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും ഓക്സിജൻ ക്ഷാമം അടക്കം പരിഗണിച്ചാണ് തീരുമാനം. ലോക്ക്ഡൗൺ തുടരണമെന്നാണ് എല്ലാവരുടെയും അഭിപ്രായമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഓക്സിജൻ കിട്ടാതെ വലഞ്ഞ് രോഗികൾ
കേന്ദ്രസർക്കാരിന്റെ അടിയന്തര നടപടികൾക്കിടയിലും ഇന്നലെയും ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് നിറുത്തിവച്ചു. അടിയന്തരമായി ഓക്സിജൻ ലഭ്യമായില്ലെങ്കിൽ ചികിത്സയിലുള്ള 50 കൊവിഡ് രോഗികളുടെ ജീവൻ അപകടത്തിലാണെന്ന ഡൽഹി പെന്റാമെഡ് ആശുപത്രിയിൽ നിന്നുള്ള സന്ദേശം പരിഭ്രാന്തി പരത്തി. 100 രോഗികളെ ചികിത്സിക്കുന്ന ഡൽഹി ഫോർട്ടിസ് ആശുപത്രിയിൽ ഉച്ചയ്‌ക്ക് ഒരുമണി വരെയുള്ള ഓക്സിജൻ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന്, ഉച്ചയോടെ ആശുപത്രികളിൽ ഓക്സിജൻ എത്തിക്കുകയായിരുന്നു.
ഡൽഹിയിൽ ഒരു ദിവസം 700 ടൺ ഓക്സിജൻ ആവശ്യമായിരിക്കെ 335 ടൺ മാത്രമാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. നിർമ്മാതാക്കളും വിതരണക്കാരും ആശുപത്രികളും ഓക്സിജൻ ശേഖരത്തിന്റെ അളവ് പങ്കുവയ്‌ക്കുന്ന ഒരു ആപ്ളിക്കേഷൻ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. അതു വഴി സർക്കാരിന് ആവശ്യം മനസിലാക്കി ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |