തിരുവനന്തപുരം: പതിനെട്ടു മുതൽ നാല്പത്തിയഞ്ച് വയസു വരെയുള്ളവർ സ്വകാര്യ കേന്ദ്രങ്ങളിൽ പണം നൽകി വാക്‌സിൻ സ്വീകരിക്കണമെന്ന കേന്ദ്ര നയം സൃഷ്ടിച്ച ആശങ്കകൾക്കു പിന്നാലെ, നിർമ്മാതാക്കളിൽ നിന്ന് കേരളം നേരിട്ടുവാങ്ങുന്ന വാക്സിന് ഈ നിബന്ധന ബാധകമല്ലെന്നു വ്യക്തമാക്കി സംസ്ഥാന സർക്കാർ.
സംസ്ഥാനത്ത്, 18- 45 പ്രായപരിധിയിൽ ഉള്ളവർക്ക് കുത്തിവയ്ക്കുക സർക്കാർ നേരിട്ടു വാങ്ങുന്ന വാക്സിൻ ആയിരിക്കും. അത് സൗജന്യമായിരിക്കുമെന്നും ബുധനാഴ്ച രജിസ്ട്രേഷൻ തുടങ്ങുമെന്നും ആരോഗ്യ സെക്രട്ടറി ഡോ.രാജൻ എൻ.ഖോബ്രഗഡെ അറിയിച്ചു. കോവിൻ സൈറ്റിൽ മാത്രമായിരിക്കും രജിസ്‌ട്രേഷൻ. സ്പോട്ട് രജിസ്ട്രേഷൻ ഇല്ല. ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, 45 കഴിഞ്ഞവർ എന്നിവർക്കും തുടർന്നും വാക്സിൻ സ്വീകരിക്കാം.
പതിനെട്ടിനു മുകളിൽ പ്രായമുള്ളവർക്ക് മെയ് ഒന്നു മുതൽ സൗജന്യ കൊവിഡ് കുത്തിവയ്പെന്ന് സംസ്ഥാനം പ്രഖ്യാപിച്ചിരിക്കെ, പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാക്സിൻ നേരിട്ട് എത്തിക്കാൻ സർക്കാർ തീവ്രശ്രമം തുടങ്ങി. ആദ്യം 50 ലക്ഷം ഡോസെങ്കിലും എത്തിക്കാനാണ് ശ്രമം. ചീഫ് സെക്രട്ടറി, ധനകാര്യ, ആരോഗ്യ സെക്രട്ടറിമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ടുമായി ചർച്ച നടക്കുകയാണ്. ഇതുവരെ ലഭിച്ച 62 ലക്ഷം ഡോസിൽ 50 ലക്ഷവും സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്സിൻ ആയതിനാലാണ് അവരെത്തന്നെ സമീപിച്ചത്.
കേന്ദ്രത്തിൽ നിന്ന് വാക്സിൻ എത്തുന്നത് മന്ദഗതിയിലാവുകയും രോഗവ്യാപനം രൂക്ഷമാവുകയും ചെയ്തതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കേറുകയും രണ്ടാം ഡോസിന് ഡിമാൻഡ് കൂടുകയും ചെയ്ത സാഹചര്യത്തിലാണ് കഴിയുന്നത്ര വേഗം കൂടുതൽ വാക്സിൻ എത്തിക്കാൻ സർക്കാർ ശ്രമം തുടങ്ങിയത്. കേന്ദ്രത്തിൽ നിന്നുള്ള വാക്സിൻ പെട്ടെന്ന് ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്.
വാക്സിൻ വരുന്നത് രണ്ട് വിധത്തിൽ
ഒന്ന്, കേന്ദ്ര സർക്കാർ വാങ്ങി സൗജന്യമായി നൽകുന്ന സംസ്ഥാന ക്വോട്ട. രണ്ട്, സംസ്ഥാനം നേരിട്ട് വാങ്ങുന്നത്. ഇത് സ്വന്തം വ്യവസ്ഥകളനുസരിച്ച് നൽകാം
18- 45 വയസുകാർ സ്വകാര്യ ആശുപത്രിയിൽ പോയാൽ 45 കഴിഞ്ഞവർക്കുള്ള ആനുകൂല്യമുണ്ടാകില്ല. ആശുപത്രിക്കാർ വാങ്ങിയ വിലയും സർവീസ് ചാർജ്ജും നൽകണം.
45 കഴിഞ്ഞവർക്ക് വാക്സിൻ സൗജന്യമായി നൽകണമെന്നാണ് കേന്ദ്ര നിർദ്ദേശം. അത് സർക്കാർ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും ആകാം
സ്വകാര്യ ആശുപത്രികളിൽ 150 രൂപ വിലയും 100 രൂപ സർവീസ് ചാർജും ചേർത്ത് 250 രൂപ നൽകണം. സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യം
സൗജന്യ വാക്സിൻ ഇല്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: 18- 45 പ്രായപരിധിക്കാർ സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സിൻ സ്വീകരിക്കണമെന്ന് കേന്ദ്ര നിർദ്ദേശം. സ്വകാര്യ ആശുപത്രികൾ നിർമ്മാതാക്കളിൽ നിന്ന് നേരിട്ടാണ് വാക്സിൻ വാങ്ങേണ്ടത്. കമ്പനികൾ കേന്ദ്ര സർക്കാരിന് കുറഞ്ഞ വിലയ്ക്കു നൽകുന്ന വാക്സിൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുമ്പോൾ അതിനുള്ള ഉപാധിയായാണ് കേന്ദ്ര നിർദേശം. അതേസമയം കമ്പനികളിൽ നിന്ന് നേരിട്ടു വാങ്ങുന്ന വാക്സിൻ ഏതു പ്രായക്കാർക്കും സൗജന്യമായി നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |