ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഏഴാം ഘട്ടത്തിൽ 34 മണ്ഡലങ്ങളിലേക്ക് ഇന്നലെ നടന്ന വോട്ടെടുപ്പിൽ 75.6 ശതമാനം ജനങ്ങൾ വോട്ടു ചെയ്തു. കഴിഞ്ഞ രണ്ട് ഘട്ടങ്ങളെ അപേക്ഷിച്ച് വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. വലിയ തോതിലുള്ള അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തില്ല.
പശ്ചിമ ബർദ്ധമാൻ, ദക്ഷിൺ ദിനാജ്പൂർ, മുർഷിദാബാദ്, മാൽഡ, ദക്ഷിണ കൊൽക്കത്ത ജില്ലകളിലുള്ള 34 മണ്ഡലങ്ങളിൽ 284 സ്ഥാനാർത്ഥികളാണ് ഇന്നലെ ജനവിധി തേടിയത്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ സിറ്റിംഗ് മണ്ഡലമായ ഭബാനിപൂരിൽ തൃണമൂൽ നേതാവും മന്ത്രിയുമായ സൊബൻദേവ് ചതോബാദ്ധ്യായയും പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന രുദ്രാനിൽ ഘോഷുമായുള്ള പോരാട്ടമാണ് പ്രധാനം. മമതാ ബാനർജി ഇന്നലെ ദക്ഷിണ കൊൽക്കത്തയിൽ വോട്ടു രേഖപ്പെടുത്തി.
അസൻസോളിൽ തൃണമൂൽ ബൂത്ത് ഏജന്റ് മുഖ്യമന്ത്രി മമതാ ബാനർജിയുടെ ചിത്രമുള്ള തൊപ്പി ധരിച്ചതിനെ ചൊല്ലി തർക്കമുണ്ടായി. ബി.ജെ.പി സ്ഥാനാർത്ഥി അഗ്നിമിത്ര പോൾ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. അസൻസോൾ മേഖലയിൽ ബി.ജെ.പി പ്രവർത്തകർ ബൂത്ത് പിടുത്തം നടത്തിയെന്ന് തൃണമൂൽ സ്ഥാനാർത്ഥി സയോനി ഘോഷും പരാതിപ്പെട്ടു.
പ്രതിസന്ധികൾക്കിടയിലും വോട്ടെടുപ്പ് പ്രക്രിയയോട് സഹകരിച്ച ബംഗാളിലെ വോട്ടർമാരോട് നന്ദിയുണ്ടെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ പറഞ്ഞു. പരാജയ ഭീതിയിൽ മമത തരംതാണ പ്രചാരണ രീതികളാണ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |