ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചത്തലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള വിജയാഹ്ളാദ പ്രകടനങ്ങൾക്ക് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്റെ പൂർണവിലക്ക്. വിജയിച്ചവർ വരണാധികാരികളിൽ നിന്ന് ഇലക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങാൻ പോകുമ്പോൾ രണ്ടുപേരിൽ കൂടുതൽ ഒപ്പമുണ്ടാകരുതെന്നും കമ്മിഷൻ ഉത്തരവിട്ടു. മേയ് രണ്ടിനാണ് കേരളം, പശ്ചിമബംഗാൾ, അസാം, തമിഴ്നാട് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും വോട്ടെണ്ണൽ. വിവിധ സംസ്ഥാനങ്ങളിൽ ലോക്സഭയിലേതടക്കം നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലങ്ങളും അന്ന് പ്രഖ്യാപിക്കും.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരുത്തരവാദപരമായ നടപടികളാണ് കൊവിഡ് വ്യാപനത്തിന് കാരണമെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. പ്രോട്ടോക്കോളുകൾ പാലിക്കാൻ അടിയന്തരമായി നടപടിയെടുത്തില്ലെങ്കിൽ വോട്ടെണ്ണൽ തടയുമെന്നും കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്മിഷൻ ഉത്തരവിറക്കിയത്.
ബംഗാളിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനദിവസം കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് കൽക്കത്ത ഹൈക്കോടതിയിലും ഹർജിയുണ്ടായിരുന്നു. ആഹ്ലാദപ്രകടനങ്ങൾക്ക് പൂർണവിലക്കേർപ്പെടുത്തി ഉത്തരവിറക്കിയതായി കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു.
നിയന്ത്രണങ്ങൾ സ്വീകാര്യമെന്ന് ഹൈക്കോടതി
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വോട്ടെണ്ണൽ ദിനമായ മേയ് രണ്ടിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാരും ഇലക്ഷൻ കമ്മിഷനും പുറത്തിറക്കിയ ഉത്തരവുകൾ കണക്കിലെടുത്ത് കൂടുതൽ നിർദ്ദേശങ്ങൾ നൽകുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മേയ് രണ്ടിന് ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചു നൽകിയഹർജികൾ ഇക്കാര്യം വ്യക്തമാക്കി ജസ്റ്റിസ് അശോക് മേനോൻ, ജസ്റ്റിസ് സി.എസ് ഡയസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തീർപ്പാക്കി.
വോട്ടെണ്ണൽ ദിനത്തിൽ കർശന നിയന്ത്രണങ്ങൾ ആവശ്യപ്പെട്ട് കൊല്ലം സ്വദേശികളായ അഡ്വ. വിനോദ് മാത്യു വിൽസൺ, ഡോ. എസ്. ഗണപതി, കോട്ടയം സ്വദേശി എ.കെ. ശ്രീകുമാർ എന്നിവർ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ ഏപ്രിൽ 26 ലെ സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ സർക്കാർ അറിയിച്ചു. രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാർക്കും മാദ്ധ്യമ പ്രവർത്തകർക്കും മാത്രമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശനം നൽകുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. വോട്ടെണ്ണൽ ദിനത്തിൽ രാജ്യവ്യാപകമായി സ്വീകരിക്കുന്ന നിയന്ത്രണങ്ങൾ വ്യക്തമാക്കി തിരഞ്ഞെടുപ്പു കമ്മിഷൻ അഡിഷണൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വിജയാഹ്ളാദപ്രകടനങ്ങൾ അനുവദിക്കില്ലെന്നും വരണാധികാരിയിൽ നിന്ന് സർട്ടിഫിക്കറ്റ് കൈപ്പറ്റാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂവെന്നും കമ്മിഷന്റെ അധിക സത്യവാങ്മൂലത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |