ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകൾ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ കേന്ദ്രസർക്കാരിന് നേരിട്ട് നൽകണമെന്നിരിക്കെ മഹാരാഷ്‌ട്രയിലെ ബി.ജെ.പി എം.പിക്ക് 10,000 വയൽ റെംഡെസിവിർ മരുന്ന് ലഭിച്ചത് എങ്ങനെയെന്ന് ബോംബെ ഹൈക്കോടതി. മരുന്നു കിട്ടാതെ രോഗികൾ വലയുന്ന ഡൽഹിയിൽ നിന്ന് ഒരു രാഷ്‌ട്രീയ നേതാവ് അവ ശേഖരിച്ചത് ഗൗരവമുള്ള വിഷയമാണെന്നും ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തയും ജസ്റ്റിസ് ജി.എസ് കുൽക്കർണിയും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
മഹാരാഷ്‌ട്രയിലെ കൊവിഡ് പ്രതിരോധ വീഴ്ചകൾ സംബന്ധിച്ച ഹർജികൾ പരിഗണിക്കുമ്പോഴാണ് അഹമ്മദ് നഗർ എംപിയും ബി.ജെ.പി എം.പിയുമായ ഡോ. സഞ്ജയ് വിഖെ പാട്ടീൽ 10,000 വയൽ മരുന്ന് ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിൽ നിന്ന് കൊണ്ടുവന്നതായുള്ള വാർത്ത കോടതി ചൂണ്ടിക്കാട്ടിയത്. 'ഡൽഹിയിൽ മരുന്ന് കിട്ടാത്ത അവസ്ഥയിൽ ഒരു രാഷ്‌ട്രീയ നേതാവ് ഇത്രയുംകൂടിയ അളവിൽ മരുന്ന് ശേഖരിച്ചത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. സ്വകാര്യ വ്യക്തികൾ മരുന്ന് വിതരണം തുടങ്ങുന്നത് നല്ല കാര്യമല്ല. മരുന്ന് ആവശ്യമുള്ള എല്ലാവരിലും എത്തണം. അത് ചിലരിൽ മാത്രം ഒതുങ്ങിയാൽ ശരിയാവില്ല.' -കോടതി നിരീക്ഷിച്ചു.
വാർത്ത തെറ്റാണെന്ന് കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ എം.പി അക്കാര്യം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കോടതി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |