വിശാഖപട്ടണം: കൊവിഡ് ബാധിച്ച് ശ്വാസതടസം അനുഭവിക്കുന്ന ഒന്നര വയസുകാരിയുടെ ജീവൻ രക്ഷിക്കണേ എന്ന് അമ്മ കേണപേക്ഷിച്ചിട്ടും ആശുപത്രിയിൽ ബെഡ് ലഭിച്ചില്ല. ഒടുവിൽ മണിക്കൂറുകൾക്ക് ശേഷം ആശുപത്രി വരാന്തയിൽ കുഞ്ഞിനായി ഒരിടം കണ്ടെത്തിയപ്പോഴേക്കും അവൾ ഈ ലോകത്തോട് എന്നെന്നേക്കുമായി വിടവാങ്ങിയിരുന്നു. നിസഹായയായ അമ്മ നോക്കിനിൽക്കെയാണ് മകൾ ചികിത്സ കിട്ടാതെ ജീവൻ വെടിഞ്ഞത്. വിശാഖപട്ടണത്തെ കിംഗ് ജോർജ് ആശുപത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. ആന്ധ്രാ സ്വദേശികളായ വീരബാബുവിന്റെയും ഉമയുടെയും മകൾ ചാന്ദ്‌വികയാണ് (ഒന്നര) മരിച്ചത്. ഏതാനും ദിവസം മുമ്പാണ് കുട്ടിക്ക് പനി വന്നത്. കഴിഞ്ഞദിവസം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോൾ കൊവിഡ് പോസിറ്റീവായി. പനി മൂർച്ഛിച്ചതോടെ ആശുപത്രികൾ തോറും ചികിത്സയ്ക്കായി കയറിയിറങ്ങിയെങ്കിലും എവിടെയും ഇടം ലഭിച്ചില്ല. ഒടുവിലാണ് നഗരത്തിലെ ഏറ്റവും വലിയ ആശുപത്രിയായ കിംഗ് ജോർജിലെത്തിയത്. അടിയന്തര ചികിത്സയ്ക്കായി മൂന്നു മണിക്കൂറോളം കാത്തിരുന്നെങ്കിലും ആശുപത്രിയിൽ ഒഴിവുണ്ടായിരുന്നില്ല. മകൾ മരണത്തിന്റെ വക്കിലാണെന്ന് അധികൃതരോട് മാതാവ് കേണപേക്ഷിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. ആശുപത്രിക്കുള്ളിൽ പാർക്ക് ചെയ്ത ആംബുലൻസിൽ വച്ചാണ് കുഞ്ഞ് മരിച്ചത്. തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ വൻ പ്രതിഷേധം ഉയർത്തി. എന്നാൽ ചികിത്സ കിട്ടാതെയാണ് കുട്ടി മരിച്ചതെന്ന വാർത്ത ആശുപത്രി അധികൃതർ നിഷേധിച്ചു. കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകിയെന്നും ജീവൻ രക്ഷിക്കാനായില്ലെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |