നാഗ്പൂർ: കൊവിഡ് ബാധിച്ച നാല്പതുകാരന്റെ ജീവൻ രക്ഷിക്കാനായി സ്വന്തം ആശുപത്രി കിടക്ക ഒഴിഞ്ഞുകൊടുത്ത് വീട്ടിലേക്ക് മടങ്ങിയ 85 വയസുകാരൻ നാരായൺ റാവു ദബോൽക്കറിന് ആദരാഞ്ജലി അർപ്പിച്ച് ലോകം. വീട്ടിലെത്തി മൂന്നു ദിവസം കഴിഞ്ഞായിരുന്നു അന്ത്യം.
സാവിത്രി വിഹാർ നിവാസിയും ആർ.എസ്.എസ് വോളന്റിയറുമായ നാരായണിന് കൊവിഡ് ബാധിച്ച് നില അതീവഗുരുതരമായിരുന്നു. കിടക്ക ലഭ്യമല്ലാത്ത ഈ സാഹചര്യത്തിൽ വളരെ കഷ്ടപ്പെട്ട് അദ്ദേഹത്തിന്റെ മകൾ നാഗ്പൂരിലെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ ഒരു ഓക്സിജൻ കിടക്ക സംഘടിപ്പിക്കുകയും നാരായണിനെ അവിടെ പ്രവേശിപ്പിക്കുകയും ചെയ്തു.
എല്ലാവരും സ്നേഹത്തോടെ "ദബോൽക്കർ കാക്ക" എന്ന് വിളിക്കുന്ന അദ്ദേഹം തീർത്തും അവശനിലയിലായിരുന്നു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ട അദ്ദേഹത്തിന് ഡോക്ടർമാർ മികച്ച ചികിത്സ ഉറപ്പാക്കി.
അതിനിടയിലാണ് ദബോൽക്കർ ആ ദയനീയ കാഴ്ച കണ്ടത്. ഒരു സ്ത്രീ കൊവിഡ് ബാധിച്ച തന്റെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ ഓക്സിജൻ ബെഡിനായി കരയുന്നു. 40 വയസുകാരനായ ചെറുപ്പക്കാരന്റെയും നിസഹായരായ അയാളുടെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും ദയനീയാവസ്ഥ മനസിലാക്കിയ ദബോൽക്കർ തന്റെ കിടക്ക അവർക്ക് കൊടുക്കാൻ തീരുമാനിച്ചു.
അദ്ദേഹം ഡോക്ടറോട് പറഞ്ഞു.
'എനിക്ക് 85 വയസായി. എന്റെ ജീവിതം ഞാൻ ജീവിച്ചുതീർത്തു. ഒരു യുവാവിന്റെ ജീവൻ രക്ഷിക്കുന്നത് കൂടുതൽ പ്രധാനമാണ്. അയാളുടെ കുട്ടികളാവട്ടെ വളരെ ചെറുപ്പവുമാണ്. അതുകൊണ്ട് ദയവായി എന്റെ കിടക്ക അദ്ദേഹത്തിന് നല്‍കൂ. ആ കുട്ടികൾക്ക് അയാളെ വേണം.'
എന്നാൽ ഡോക്ടർ അത് സമ്മതിച്ചില്ല. ദബോൽക്കറിന്റെ മനസ് മാറ്റാൻ കുടുംബാംഗങ്ങളും ആശുപത്രി അധികൃതരും തീവ്രമായി ശ്രമിച്ചെങ്കിലും അദ്ദേഹം അതൊന്നും ചെവിക്കൊണ്ടില്ല. തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നെന്നും വീട്ടിലേക്ക് മടക്കിക്കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
കിടക്ക ഒഴിഞ്ഞുകൊടുത്തതിന് ശേഷം അദ്ദേഹം മകളെ വിളിച്ച് ആശുപത്രിയിലെ വിവരങ്ങൾ അറിയിച്ചു.
'ഓക്‌സിജൻ ലെവൽ കുറഞ്ഞതിന് പിന്നാലെ ഏപ്രിൽ 22നാണ് അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറെ പരിശ്രമിച്ചിട്ടാണ് ഒരു കിടക്ക ലഭിച്ചത്. എന്നാൽ മണിക്കൂറുകൾക്കകം അച്ഛൻ വീട്ടിൽ തിരിച്ചെത്തി. അവസാനനിമിഷങ്ങൾ ഞങ്ങൾക്കൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അച്ഛൻ പറഞ്ഞു.'- മകൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വീട്ടിലെത്തി മൂന്നുനാൾ കഴിഞ്ഞ് ആ മനുഷ്യസ്നേഹി മരിച്ചു. നാല്പതുക്കാരനുവേണ്ടി സ്വന്തം ജീവൻ സമർപ്പിച്ച ദബോൽക്കർ ഈ മഹാമാരിക്കാലത്ത് നമുക്കൊരു പാഠമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |