ന്യൂഡൽഹി:കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ ആശുപത്രിയിൽ പോകാനും മരുന്നിനും ഓക്സിജനും കിടക്കകൾക്കും മറ്റും സമൂഹമാദ്ധ്യമങ്ങളിലൂടെ സഹായം തേടുന്നവരെ പീഡിപ്പിച്ചാൽ കോർട്ടലക്ഷ്യ നടപടിയെടുക്കുമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും പൊലീസിനും മുന്നറിയിപ്പ് നൽകി.
ഇത്തരം വിവരങ്ങളും പരാതികളും അടിച്ചമർത്തരുത്. അത് കോർട്ടലക്ഷ്യമായി കണക്കാക്കും. ഇതൊരു ശക്തമായ സന്ദേശമായി എല്ലാ സംസ്ഥാനങ്ങളെയും അവിടത്തെ പൊലീസ് മേധാവിമാരെയും അറിയിക്കണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബെഞ്ച് കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചു.
കൊവിഡുമായി ബന്ധപ്പെട്ട ചില സന്ദേശങ്ങൾ ഐ.ടി നിയമത്തിന് വിരുദ്ധമാണെന്ന് കാട്ടി നീക്കാൻ ട്വിറ്ററിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദ്ദേശം. രേവന്ത് റെഡ്ഡി എം. പി, പശ്ചിമ ബംഗാൾ മന്ത്രി മോളോയ് ഘട്ടക് തുടങ്ങിയവരുടെ സന്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.
മെഡിക്കൽ സഹായം തേടിയുള്ള ജനങ്ങളുടെ സന്ദേശങ്ങൾ വ്യാജമാണെന്ന മുൻധാരണ പാടില്ല. ഈ സന്ദേശങ്ങൾ തടയുകയോ, അയയ്‌ക്കുന്നവരെ പീഡിപ്പിക്കുകയോ ചെയ്താൽ കോടതി അലക്ഷ്യത്തിന് നടപടി എടുക്കും. കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേഹ്‌ത ഇക്കാര്യത്തിൽ കോടതിയോട് യോജിച്ചു.
70 വർഷം കൊണ്ട് ആരോഗ്യമേഖലയിൽ ആർജ്ജിച്ച അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മയാണ് ഇപ്പോൾ തെളിയുന്നത്. ആരോഗ്യമേഖല വല്ലാത്ത അവസ്ഥയിലാണെന്നും റിട്ടയർ ചെയ്ത ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും തിരിച്ചു വിളിക്കാം.1918ലെ മഹാമാരിയുടെ കാലത്ത് വിവരങ്ങൾ അടിച്ചമർത്തിയത് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. അതേസമയം, 1970ലെ ക്ഷാമകാലത്ത് വിവരങ്ങൾ സ്വതന്ത്രമായി പ്രചരിച്ചതാണ് പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യാൻ സർക്കാരനെ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |