ന്യൂഡൽഹി: ഓക്സിജൻ ക്ഷാമം നേരിടുന്ന ഡൽഹിയിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാക്കാൻ കേന്ദ്രസർക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് സുപ്രീംകോടതിചൂണ്ടിക്കാട്ടി മഹാമാരി നേരിടുന്നതിൽ രാഷ്‌ട്രീയം വേണ്ടെന്ന് ഡൽഹി സർക്കാരിന് മുന്നറിയിപ്പും നൽകി.
രാജ്യത്തെയാകെ പ്രതിനിധീകരിക്കുന്ന ഡൽഹിയുമായി എല്ലാവർക്കും ആത്മബന്ധമുണ്ട്. അതിനാൽ കേന്ദ്രത്തിലുള്ളവർക്ക് ദേശീയ തലസ്ഥാനത്തിന്റെയും ജനങ്ങളുടെയും കാര്യത്തിൽ പ്രത്യേക ഉത്തരവാദിത്വമുണ്ട്- സ്വമേധയാ എടുത്ത കൊവിഡ് കേസിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഓക്സിജൻ ക്ഷാമമില്ലെന്നും ഡൽഹിയിൽ വിതരണ പാകപ്പിഴകളാണ് പ്രശ്നമെന്നും കേന്ദ്രസർക്കാർ അഭിഭാഷകൻ തുഷാർ മേഹ്‌ത്ത അറിയിച്ചപ്പോൾ 700 ടൺ വേണ്ടിടത്ത് 490 ൺ അനുവദിച്ചാൽ മതിയോയെന്ന് കോടതി ചോദിച്ചു. അഞ്ചു ദിവസത്തിൽ 500ലേറെ ആളുകൾ മരിച്ചെന്നും അടിയന്തര നടപടി ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഓക്സിജൻ വിതരണത്തിലെ പിഴവ് വിടുക, കേന്ദ്രം അടിയന്തരമായി ഇടപെടണം. 200 ടൺ കുറവ് നികത്താൻ സ്റ്റീൽ മേഖലയിൽ നിന്ന് ഓക്സിജൻ എത്തിക്കാനും കോടതി നിർദ്ദേശിച്ചു.
ഡൽഹി സർക്കാർ രാഷ്‌ട്രീയം കളിക്കരുതെന്നും കേന്ദ്രവുമായി സഹകരിക്കണമെന്നും കോടതി പറഞ്ഞു. രാഷ്‌ട്രീയം തിരഞ്ഞെടുപ്പിന് മതി. ഇപ്പോൾ സഹകരണമാണ് വേണ്ടത്.
വൈറസ് വകഭേദങ്ങളെ കണ്ടെത്തണം
രാജ്യത്ത് പരക്കുന്ന കൊവിഡ് വൈറസ് വകഭേദങ്ങളെ കണ്ടെത്താൻ ലാബുകളോട് നിർദ്ദേശിക്കാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ആർ. ടി പി.സി. ആർ പരിശോധനയിൽ പുതിയ വകഭേദങ്ങൾ കണ്ടെത്താനാകുന്നില്ല. ജനങ്ങൾക്ക് ശരിയായ പരിശോധനാ ഫലം ലഭിക്കുന്നില്ല. അധിക തുക ഈടാക്കുന്നു. ഇക്കാര്യങ്ങൾ നേരെയാക്കണം-കോടതി നിർദ്ദേശിച്ചു.
റെംഡെസിവിർ ജനറിക് മരുന്ന്
ബംഗ്ലാദേശിൽ നിന്ന് കൊവിഡ് ചികിത്സയ്‌ക്കുള്ള റെംഡെസിവിർ മരുന്ന് ജാർഖണ്ഡ് സർക്കാർ ഇറക്കുമതി ചെയ്യാൻ ഓർഡർ നൽകിയത് ചൂണ്ടിക്കാട്ടിയ കോടതി അവ രാജ്യത്ത് ഉൽപാദിപ്പിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിറക്കണമെന്നും പറഞ്ഞു.
ആരോഗ്യപ്രവർത്തകർക്ക് വേതനം ഉറപ്പാക്കണം
മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരെ മുന്നണി പോരാളികളെന്ന് വിളിച്ചാൽമാത്രം പോരെന്നും അവരുടെ ജോലിക്ക് ആനുപാതികമായ വേതനം ഉറപ്പാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. എത്ര നഴ്സുമാരാണ് മരിക്കുന്നത്. അവരെ ഓർക്കാനും നന്ദി പ്രകാശിപ്പിക്കാനുമുള്ള സമയമാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനുള്ള അധികാരം ഉപയോഗിച്ച് ഇടപെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |