കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: "തലയ്ക്ക് മുകളിൽ വെള്ളം പൊങ്ങിയ അവസ്ഥയാണ്. എല്ലാം ആവശ്യത്തിലേറെയായി. എട്ടു ജീവനുകളാണ് പൊലിഞ്ഞത്. ഇനിയും കണ്ണടച്ചിരിക്കാനാകില്ല."-ഡൽഹി ബത്ര ഡൽഹി ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ ഡോക്ടർ അടക്കം എട്ടുപേർ മരിച്ചത് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെതിരെ ഡൽഹി ഹൈക്കോടതി ആഞ്ഞടിച്ചു. 490 മെട്രിക് ടൺ ഓക്സിജൻ അടിയന്തരമായി ഡൽഹിയിലെത്തിക്കാൻ ജസ്റ്റിസുമാരായ വിവേക് സാംഘിയും രേഖാ പള്ളിയും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ബത്ര ആശുപത്രിയുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
490 മെട്രിക് ടൺ ഓക്സിജൻ ഡൽഹിക്ക് അനുവദിച്ചത് കടലാസിൽ ഒതുങ്ങിയെന്നും അത് ഇതുവരെ എത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അടിയന്തരമായി 490 മെട്രിക് ടൺ ഓക്സിജൻ ഡൽഹിയിൽ എത്തിക്കാനും അതിനുള്ള ടാങ്കറുകൾ ലഭ്യമാക്കാനും ആവശ്യപ്പെട്ട കോടതി, വീഴ്ച വരുത്തിയാൽ കോടതിയലക്ഷ്യമായി കണ്ട് നടപടിയെടുക്കുമെന്നും വ്യക്തമാക്കി.
കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ, സുപ്രീംകോടതിയും വിഷയം പരിഗണിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബെഞ്ചിനെ തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ''അക്കാര്യം പറയേണ്ട, തലയ്ക്കു മുകളിൽ വെള്ളം കയറിയിരിക്കുന്നു. എല്ലാം ആവശ്യത്തിലേറെയായി. എട്ടുപേരാണ് മരിച്ചത്. ഞങ്ങൾക്ക് കണ്ണടച്ചിരിക്കാനാകില്ല. അടിയന്തരമായി ഓക്സിജൻ എത്തിച്ചേ പറ്റൂ.'' - കോടതി പറഞ്ഞു. ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്ക് വരും വഴി രാജസ്ഥാനിൽ തടഞ്ഞു വച്ച നാല് ഓക്സിജൻ ടാങ്കറുകൾ ഉടൻ മോചിപ്പിച്ച് എത്തിക്കാനും കോടതി ഉത്തരവിട്ടു.
ഓക്സിജൻ ക്ഷാമം മൂലം ഡൽഹിയിലെ ഭരണ യന്ത്രം തകർച്ചയുടെ വക്കിലാണെന്നും ഇനി വാദിക്കാനൊന്നുമില്ലെന്നും ഡൽഹി സർക്കാർ അഭിഭാഷകൻ രാഹുൽ മെഹ്റ വികാരാധീനനായി പറഞ്ഞു.
'ഇനി എന്താണ് പറയേണ്ടതെന്നറിയില്ല. തുറന്നു പറയുന്നതിൽ വിഷമമുണ്ട്. പത്തു ദിവസമായി കേന്ദ്ര സർക്കാരിന്റെ ഈഗോ സഹിക്കുകയാണ്. ഡൽഹിക്ക് ഓക്സിജൻ തരാൻ കഴിയില്ലെങ്കിൽ അതു തുറന്നു പറയണം."- മെഹ്റ കൂട്ടിച്ചേർത്തു. തിങ്കളാഴ്ച കേന്ദ്രസർക്കാർ എന്തു പറയുമെന്ന് നോക്കാമെന്നായിരുന്നു കോടതിയുടെ മറുപടി.
ഓക്സിജൻ പ്ളാന്റുകൾ സ്ഥാപിക്കണം
ഓക്സിജൻ ക്ഷാമത്തിന്റെ അനുഭവത്തിൽ നിന്നും പാഠമുൾക്കൊണ്ട് ഡൽഹി ആശുപത്രികൾ സ്വന്തമായി പ്ളാന്റുകൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. 'ഓക്സിജൻ പ്ളാന്റുകൾ അനിവാര്യമായിട്ടും വൻ ആശുപത്രികൾ പോലും ചെലവു ചുരുക്കലിന്റെ ഭാഗമായി ഒഴിവാക്കി. അത് നിരുത്തരവാദപരമാണ്. ഓക്സിജൻ അനിവാര്യമാണ്."-കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |