ന്യൂഡൽഹി: പശ്ചിമ ബംഗാളിലൊരു ഡബിൾ സെഞ്ച്വറി. 2014ൽ കേന്ദ്രത്തിൽ അധികാരമേറ്റപ്പോൾ മുതൽ ബി.ജെ.പി മനസിൽ കൊണ്ടു നടക്കുന്ന സ്വപ്നമാണത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും മൂന്നു സീറ്റു മാത്രം നേടിയ പാർട്ടി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 42 സീറ്റിൽ 16ലും ജയിച്ച് മുന്നേറിയപ്പോൾ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 200 സീറ്റ് നേടുമെന്ന പ്രതീക്ഷയായിരുന്നു നേതൃത്വത്തിന്.
അമിത് ഷായും കൂട്ടരും ആവിഷ്കരിച്ച തന്ത്രങ്ങൾ ബി.ജെ.പിയെ മൂന്ന് സീറ്റിൽ നിന്നും സെഞ്ച്വറിക്ക് അടുത്തെത്തിച്ചെങ്കിലും മമതയുടെ അപ്രമാദിത്യം തകർത്ത് 200 നേടുകയെന്ന ലക്ഷ്യം ബാക്കിയാക്കി. മമതയെ തോല്പിക്കാൻ സർവ സന്നാഹങ്ങളുമായാണ് ബി.ജെ.പി ഇറങ്ങിയത്. പ്രധാനമന്ത്രി 20ൽ കൂടുതൽ തവണ ഡൽഹിയിൽ നിന്ന് ബംഗാളിൽ പറന്നെത്തി. ഷാ നടത്തിയത് 50ലേറെ റാലികൾ. പോരാത്തതിന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥുമെത്തി. ദേശീയ നേതാക്കളായ കൈലാഷ് വിജയ്‌വർഗീയ, അരവിന്ദ് മേനോൻ, ശിവ് പ്രകാശ് എന്നിവർ സംസ്ഥാനത്ത് ക്യാമ്പ് ചെയ്‌ത് തന്ത്രങ്ങൾ ബൂത്തുതലം വരെയെത്തിച്ചു.
മമതയ്ക്കെതിരെയുള്ള ഭരണവിരുദ്ധ വികാരം മുതലാക്കാൻ ബി.ജെ.പി അഴിമതി, വികസന പ്രശ്നങ്ങൾക്ക് കൃത്യമായി ഊന്നൽ നൽകിയിരുന്നു. ഹിന്ദു വോട്ടർമാരെ വീഴ്ത്താൻ ദുർഗാപൂജയ്ക്കും സരസ്വതി പൂജയ്ക്കുമുള്ള തടസങ്ങളും മമതയുടെ ന്യൂനപക്ഷ സ്നേഹവും ഉയർത്തിക്കാട്ടി. മറുഭാഗത്ത് മമത ഒറ്റയ്‌ക്ക് നിന്ന് അവയ്ക്കെല്ലാം മറുപടി നൽകി. താൻ ദിവസവും ദുർഗാമന്ത്രം ചൊല്ലുന്ന ഹിന്ദുവാണെന്ന് പല റാലികളിലും മമത പറഞ്ഞിരുന്നു. ഒരു റോഡ് ഷോയ്‌ക്കിടെ കാറിന്റെ വാതിലിടിച്ച് പരിക്കേറ്റ മമത അവസാന ഘട്ടം വരെ വീൽ ചെയറിലിരുന്ന് പ്രചാരണം നടത്തി സഹതാപം പിടിച്ചുപറ്റി. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് പ്രഖ്യാപിക്കാത്തതും ബി.ജെ.പിക്ക് പോരായ്മയായി.
ഹിന്ദി പാർട്ടിയെന്ന ആക്ഷേപം ഇല്ലാതാക്കാൻ തൃണമൂലിൽ നിന്നെത്തിച്ച മുൻ കേന്ദ്രമന്ത്രി മുകുൾ റോയ്, മമതയുടെ മുൻ അനുയായി സുവേന്ദു അധികാരി തുടങ്ങിയവർക്കുള്ള സ്വാധീനം വോട്ടായി മാറിയില്ല. സുവേന്ദുവിലൂടെ അധികാരി സമുദായത്തെ സ്വാധീനിക്കാനുള്ള തന്ത്രവും ഫലിച്ചില്ല.
അവയൊക്കെ വിനയായത് കോൺഗ്രസിനും ഇടതുപാർട്ടികൾക്കുമാണ്. അതിർത്തിയിൽ വിവേചനം നേരിടുന്ന പിന്നാക്കക്കാരായ മാട്ടുവ സമുദായക്കാരുമായി ബി.ജെ.പി അടുത്തതും നേട്ടമാക്കി മാറ്റാനായില്ല. 17ഓളം മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ളവരാണ് മാട്ടുവക്കാർ.
കോൺഗ്രസിന്റെയും ഇടതിന്റെയും വോട്ടു ബാങ്കുകളിൽ കടന്നു കയറിയ ബി.ജെ.പിക്ക് പക്ഷേ തൃണമൂലിനെ കാര്യമായി ക്ഷീണിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 40 ശതമാനത്തിൽ കൂടുതൽ വോട്ടു ലഭിച്ച ബി.ജെ.പിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ അത് 37ശതമാനമായി കുറഞ്ഞു. അതേസമയം തൃണമൂൽ 43 ശതമാനത്തിൽ നിന്ന് 48 ശതമാനമായി വർദ്ധിപ്പിച്ചു. കേന്ദ്രമന്ത്രി ബബുൽ സുപ്രിയോ, ലോക്കറ്റ് ചാറ്റർജി എം.പി, മുൻ എം.പി സ്വപൻ ദാസ് ഗുപ്ത തുടങ്ങിയവർ പരാജയപ്പെട്ടതും വൻ പ്രഹരമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |