അസാം കോൺഗ്രസ് അദ്ധ്യക്ഷൻ രാജിവച്ചു
ന്യൂഡൽഹി: ഭരണത്തുടർച്ച ലഭിച്ചെങ്കിലും അസാമിൽ ആര് മുഖ്യമന്ത്രിയാകണമെന്നതിനെ ചൊല്ലി ബി.ജെ.പിയിൽ ആശയക്കുഴപ്പം. നിലവിലെ മുഖ്യമന്ത്രി സർബാനന്ദ സൊനാവാളും ആരോഗ്യ മന്ത്രിയും സംസ്ഥാനത്തുടനീളം സ്വാധീനവുമുള്ള ഹിമന്ത ബിശ്വ ശർമയുമാണ് ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. മുൻ കോൺഗ്രസ് നേതാവായ ഹിമന്തയെ പിന്തുണയ്ക്കുന്നവരാണ് നിയുക്ത എം.എൽ.എമാരിൽ ഭൂരിഭാഗവുമെന്നാണ് റിപ്പോർട്ടുകൾ. ആരെയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാതെയാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടത്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്ക് ബി.ജെ.പിയുടെ കേന്ദ്ര നിരീക്ഷകർ ഉടൻ ഗുവാഹട്ടിയിലെത്തും.
അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അസാം കോൺഗ്രസ് പ്രസിഡന്റ് റിപുൻ ബോറ രാജിവച്ചു. രാജിക്കത്ത് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ചു. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ബി.ജെ.പിയുടെ വർഗീയ ധ്രുവീകരണ പ്രചാരണത്തെ ചെറുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ബോറ രാജിക്കത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ നാലുവർഷമായി സംസ്ഥാന അദ്ധ്യക്ഷനായി തുടരുന്ന ബോറ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോഹ്പ്പൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയോട് തോറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |