SignIn
Kerala Kaumudi Online
Saturday, 20 April 2024 3.52 AM IST

ബംഗാൾ അക്രമം: കേന്ദ്രസംഘം തെളിവെടുപ്പ് തുടങ്ങി

mamatha

ന്യൂഡൽഹി: തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അക്രമ സംഭവങ്ങൾ അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അയച്ച നാലംഗ സംഘം പശ്ചിമ ബംഗാളിലെത്തി. അക്രമങ്ങളിൽ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി മമതാ ബാനർജി രണ്ടുലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. അതേസമയം, അക്രമങ്ങളെ ചൊല്ലി മമതയുടെ തൃണമൂലും ബി.ജെ.പിയും വാക്ക്പോര് തുടരുകയാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അഡിഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കൊൽക്കത്തയിൽ സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുമായും ഡി.ജി.പിയുമായും ചർച്ച നടത്തി. ശേഷം അക്രമ സംഭവങ്ങളുണ്ടായ സൗത്ത് 24 പർഗനാസ്, ഗോഡ്ഖലി, ജഗദാൾ, സുന്ദർബെൻസ് മേഖലകളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. അക്രമങ്ങളെ സംബന്ധിച്ച റിപ്പോർട്ട് അയയ്ക്കാനും ക്രമസമാധാനം അടിയന്തരമായി പുനഃസ്ഥാപിക്കാനും കഴിഞ്ഞ ദിവസം കേന്ദ്രം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഗവർണറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.

താൻ അധികാരമേറ്റ് 24മണിക്കൂർ തികയുമ്പോഴേക്കും കേന്ദ്രം പ്രത്യേക സംഘത്തെ അയച്ചിരിക്കുകയാണെന്ന് മമത പരിഹസിച്ചു. മന്ത്രിമാരും മറ്റുമടങ്ങിയ സംഘത്തെ അയച്ചത് അനാവശ്യ കാര്യങ്ങൾ അന്വേഷിക്കാനാണ്. മന്ത്രിമാരായാലും പുറത്തു നിന്നു വരുന്നവർക്ക് കൊവിഡ് പരിശോധന നടത്തേണ്ടതുണ്ടെന്നും മമത പറഞ്ഞു.

മേയ് രണ്ടിന് ശേഷമുള്ള അക്രമ സംഭവങ്ങളിൽ 16 പേർ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു

മമതയുടേത് രക്തം പുരണ്ട കൈകൾ: നദ്ദ

തങ്ങളുടെ 14പ്രവർത്തകർ കൊല്ലപ്പെട്ടെന്നും ഒരു ലക്ഷത്തോളം ആളുകൾ തൃണമൂൽ പ്രവർത്തകരുടെ അക്രമം ഭയന്ന് പാലായനം ചെയ്തുവെന്നും ബി.ജെ.പി ആരോപിച്ചു. "അക്രമത്തിന് ശേഷം 36 മണിക്കൂർ മൗനം പാലിച്ച മമതയ്ക്ക് സംഭവങ്ങളിൽ പങ്കുണ്ടെന്ന് വ്യക്തമാണെന്നും അവരുടെ കൈയിൽ രക്തക്കറയുണ്ടെന്നും" ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ആരോപിച്ചു.

ബംഗാളിലെസംഭവങ്ങൾ വിഭജനത്തിന്റെ നാളുകളെ ഓർമ്മപ്പെടുത്തുന്നതാണ്. 1947 ആഗസ്റ്റ് 16ന് നടന്ന സംഭവങ്ങളുടെ ആവർത്തനമാണ് മേയ് രണ്ടിന് ഉച്ചയ്ക്ക് ശേഷം പശ്ചിമ ബംഗാളിൽ അരങ്ങേറിയത്. അക്രമങ്ങളെ അപലപിക്കുന്നതായും ബി.ജെ.പി ബംഗാളിലെ ജനങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബി.ജെ.പി ജയിച്ച മണ്ഡലങ്ങളിലാണ് അക്രമമുണ്ടായതെന്നും തൃണമൂൽ പ്രവർത്തകർക്ക് അതിൽ പങ്കില്ലെന്നുമാണ് മമതയുടെ വാദം.

മമത രാജ്യത്തിന്റെ നേതാവ്: കമൽനാഥ്

ബി.ജെ.പിയുടെയും കേന്ദ്ര അന്വേഷണ ഏജൻസികളുടെയും വെല്ലുവിളികൾ മറികടന്ന മമതാ ബാനർജി രാജ്യത്തിന്റെ നേതാവാണെന്ന് മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി നൽകിയ കനത്ത വെല്ലുവിളി അതിജീവിച്ചാണ് അവർ മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടത്. സി.ബി.ഐ, എൻഫോഴ്സ്‌മെന്റ് തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളെയും മമത തോല്പിച്ചെന്ന് കമൽനാഥ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MAMTHA BANARJEE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.