ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യ ചലച്ചിത്രനടൻ പാണ്ഡു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 74 വയസ്സായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ രാവിലെയാണ് അന്ത്യം. കൊവിഡ് ബാധിതയായ ഭാര്യ കുമുദ ഇതേ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
എം.ജി.ആർ, ശിവാജി ഗണേശൻ, കമലഹാസൻ, രജനികാന്ത്, വിജയ്, അജിത്ത് തുടങ്ങി മൂന്നു തലമുറയിലെ സൂപ്പർസ്റ്റാറുകൾക്കും പ്രമുഖ സംവിധായകർക്കുമൊപ്പം പ്രവർത്തിച്ച പാണ്ഡു 1970 കളിലാണ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഹാസ്യകഥാപാത്രങ്ങൾക്ക് സ്വതസിദ്ധമായ ശൈലിയിൽ വേറിട്ട ഭാവം പകർന്ന പാണ്ഡു വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ചു.
1981ൽ പുറത്തിറങ്ങിയ 'കരൈയെല്ലാം ചെമ്പകപ്പൂ' എന്ന ചിത്രത്തിലെ അഭിനയം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. 1996ൽ പുറത്തിറങ്ങിയ അജിത്തിന്റെ സൂപ്പർഹിറ്റ് ഹിറ്റ് ചിത്രമായ 'കാതൽകോട്ടൈ'യിലെ കഥാപാത്രത്തിലൂടെ മികച്ച നടനായി ശ്രദ്ധ നേടി. ചിന്ന തമ്പി, ബദ്രി, ഗില്ലി, ഗോകുലത്തിൽ സീതൈ, കാലമെല്ലാം കാതൽ വാഴ്ക, മന്നവ, വാലി, പൂമകൾ ഊർവലം, ജോഡി, ജയിംസ് പാണ്ഡു, മൊട്ട ശിവ കെട്ട ശിവ, പോക്കിരി, കാഞ്ചന 2, മീശൈ മാധവൻ എന്നിവ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ഇന്ത നിലൈ മാറും' ആണ് അവസാനചിത്രം.
എ.ഐ.എ.ഡി.എം.കെ പാർട്ടി പതാകയും തിരഞ്ഞെടുപ്പു ചിഹ്നവും രൂപകല്പന ചെയ്തത് പാണ്ഡുവാണ്. മികച്ച ചിത്രകാരൻ കൂടിയായ പാണ്ഡുവാണ്, എം.ജി.ആറിന്റെ 'ഉലകം ചുറ്റും വാലിബൻ' എന്ന ചിത്രത്തിനായി പോസ്റ്ററുകളും സ്റ്റിക്കറുകളും മറ്റും രൂപകല്പന ചെയ്തത്. 1972 ൽ എ.ഐ.എ.ഡി.എം.കെ രൂപീകരിച്ചപ്പോൾ എം.ജി.ആറിന്റെ നിർദ്ദേശമനുസരിച്ച് പാർട്ടി പതാക തയ്യാറാക്കിയ പാണ്ഡു, പിന്നീട് പാർട്ടിക്കായി രണ്ടില ചിഹ്നത്തിനും രൂപകല്പന നിർവഹിച്ചു. എം.ജി.ആറുമായുള്ള ആത്മബന്ധം അദ്ദേഹത്തിന്റെ മരണം വരെയും തുടർന്നു.
സൺ ടിവിയുടെയും തമിഴ്നാട് ടൂറിസത്തിന്റെയും ലോഗോകൾ രൂപകല്പന ചെയ്ത പാണ്ഡു, തമിഴ് സിനിമാ മേഖലയിലെ പ്രമുഖരുടെ വീടുകൾക്ക് നെയിം ബോർഡ് ഡിസൈൻ ചെയ്തു നൽകി. ചെന്നൈയിൽ നെയിം ബോർഡുകളും മറ്റും നിർമ്മിച്ചു നല്കുന്ന സ്ഥാപനം നടത്തിവരികയായിരുന്നു. മൂന്ന് ആൺമക്കൾ: പ്രഭു, പഞ്ചു, പിന്റു. 2013 ൽ പുറത്തിറങ്ങിയ 'വെള്ളച്ചി' എന്ന ചിത്രത്തിൽ പാണ്ഡുവിനൊപ്പം മകൻ പിന്റുവും പ്രധാന വേഷത്തിൽ അഭിനയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |