ന്യൂഡൽഹി: കൊവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി ടെലിഫോണിൽ സംസാരിച്ചു. രണ്ടാം തരംഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ആസ്‌ട്രേലിയൻ സർക്കാരും ജനങ്ങളും നൽകിയ ഉദാര പിന്തുണയ്ക്ക് പ്രധാനമന്ത്രി മോദി അഭിനന്ദനം അറിയിച്ചു. കൊവിഡിനെ തുടർന്ന് ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാർ രാജ്യത്ത് പ്രവേശിക്കുന്നത് ആസ്ട്രേലിയ വിലക്കിയതിന് പിന്നാലെയാണ് ഇരു നേതാക്കളുടെയും ചർച്ച. വിലക്കിനെതിരെ ഒരു ആസ്ട്രേലിയൻ പൗരൻ നൽകിയ കേസ് സിഡ്നി കോടതിയുടെ പരിഗണനയിലാണ്.
ആഗോളതലത്തിൽ കൊവിഡ് വാക്‌സിന്റെയും മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കണമെന്ന കാര്യത്തിൽ ഇരു നേതാക്കളും യോജിപ്പ് പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടനയിൽ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്ന് മോദി അഭ്യർത്ഥിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾ തമ്മിലുള്ള ബന്ധം വളർത്തുന്നതിനുമുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |