ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാദ്ധ്യത മുന്നിൽ കണ്ട് പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കേണ്ടതുണ്ടെന്ന് കേന്ദ്ര ശാസ്ത്ര ഉപദേഷ്‌ടാവ് ഡോ. വിജയരാഘവൻ പറഞ്ഞു. കേന്ദ്രസർക്കാർ ഇറക്കിയ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം രണ്ടാം വ്യാപനത്തിലെ പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നത് നല്ല സൂചനയാണെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തി.
പ്രതിരോധ നടപടികളിലൂടെ മൂന്നാം തരംഗം സംഭവിച്ചാൽ തന്നെയും അത് ചിലയിടങ്ങളിൽ മാത്രമായി ഒതുക്കാനാകും. ഒരു പക്ഷേ രാജ്യത്തുടനീളം അതിവ്യാപനത്തെ തടുക്കാനും കഴിയുമെന്നും വിജയരാഘവൻ പറഞ്ഞു. കൊവിഡ് രണ്ടാം വ്യാപനം ഏറെ ബാധിച്ച മഹാരാഷ്‌ട്ര, ഡൽഹി, യു.പി, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നത് നല്ല സൂചനയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡിഷണൽ സെക്രട്ടറി ആരതി അഹൂജ പറഞ്ഞു. അതേസമയം കേരളം, കർണാടകം, പശ്ചിമബംഗാൾ, തമിഴ്‌നാട്, ഒഡീഷ സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ ഉയരുന്നുണ്ട്. 12 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലേറെപ്പേർ ചികിത്സയിലാണ്. ഏഴ് സംസ്ഥാനങ്ങളിൽ അര ലക്ഷത്തിലേറെയും. 24 സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണെന്നും അഹൂജ അറിയിച്ചു.
4.14 ലക്ഷം പേർക്ക് കൂടി കൊവിഡ്
തുടർച്ചയായ രണ്ടാംദിവസവും പ്രതിദിന കൊവിഡ് കേസുകൾ നാലു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 4,14,188 പുതിയ രോഗികൾ. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.
3,915 മരണവും റിപ്പോർട്ട് ചെയ്തു. 3,31,507 പേർ രോഗമുക്തരായി. മഹാരാഷ്‌ട്ര, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, കേരളം, ബീഹാർ, പശ്ചിമബംഗാൾ, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 71.81 ശതമാനവും.
ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 36,45,164 ആയി. ഇത് രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിന്റെ 16.96 ശതമാനമാണ് .
ഇന്ത്യയിൽ ചികിത്സയിലുള്ള ആകെ രോഗികളുടെ 81.04 ശതമാനവും കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |