ന്യൂഡൽഹി: ആറുവർഷം മുമ്പ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ മുഖമായി വളർന്ന രാഷ്‌ട്രീയ ചാണക്യൻ ഹിമന്ത ബിശ്വ ശർമ്മ ഇന്ന് അസാം മുഖ്യമന്ത്രിയായി അധികാരമേൽക്കും. തലസ്ഥാനമായ ഗുവാഹത്തിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. അസാമിന്റെ പതിനഞ്ചാമത് മുഖ്യമന്ത്രിയാണ് 52 കാരനായ ഹിമന്ത.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനു വിരാമമിട്ട് ഇന്നലെ ബി.ജെ.പി നിയമസഭാകക്ഷി യോഗം ഹിമന്ത ബിശ്വ ശർമ്മയെ നേതാവായി തിരഞ്ഞെടുത്തു. മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ തന്നെയാണ് ശർമ്മയുടെ പേര് നിർദ്ദേശിച്ചത്. യോഗത്തിനു മുമ്പ് സോനോവാൾ ഗവർണർക്ക് രാജി സമർപ്പിച്ചിരുന്നു. അദ്ദേഹത്തിന് കേന്ദ്രമന്ത്രി സ്ഥാനം നൽകുമെന്നാണ് റിപ്പോർട്ടുകൾ. 126 അംഗ നിയമസഭയിൽ ബി.ജെ.പി സഖ്യത്തിന് 75 സീറ്റുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |